ബംഗളൂരു : കർണാടകത്തിന്റെ സംസ്‌കാരത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലേറിയാൽ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നേരത്തെ ഭഗവാൻ ശ്രീരാമനുമായിട്ടാണ് അവർക്ക് പ്രശ്‌നമുണ്ടായിരുന്നത് എങ്കിൽ, ഇപ്പോൾ അവർ ഹൈന്ദവ സംഘടനകളെ നിരോധിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
ഹനുമാൻ സ്വാമിയുടെ മണ്ണിൽ അദ്ദേഹത്തെ നമിക്കാൻ എത്തിയപ്പോഴാണ് അധികാരത്തിലേറിയാൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് അറിയിക്കുന്നത്. ”ഹനുമാനെ പൂട്ടിയിടുമെന്നാണ് കോൺഗ്രസ് പ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഹനുമാൻ സ്വാമിയുടെ പാദങ്ങളിൽ ശിരസ്സ് നമിച്ചുകൊണ്ട് പറയുന്നു കർണാടകയുടെ ബഹുമാനത്തിനും സംസ്‌കാരത്തിനും കോട്ടം വരുത്താൻ ഞങ്ങൾ ആരെയും അനുവദിക്കില്ല,” പ്രധാനമന്ത്രി പറഞ്ഞു.
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായാണ് ബജ്‌റംഗ് ദളിനെ കോൺഗ്രസ് താരതമ്യം ചെയ്തത്. സമൂഹത്തിൽ വർഗീയതയുടെ വിഷവിത്തുകൾ പാകുകയാണെന്ന് ആരോപിച്ചാണ് ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്.
ജാതിയുടെയും മതത്തിന്റെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടിയെടുക്കാൻ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നാണ് പാർട്ടി പറഞ്ഞത്. ഭരണഘടന പവിത്രമാണെന്നും ബജ്‌റംഗ്ദൾ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകൾക്ക് അത് ലംഘിക്കാനാവില്ലെന്നുമാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നത്.
എന്നാൽ ഇതിനോടകം തന്നെ നിരോധിച്ച പോപ്പുലർ ഫ്രണ്ടിനെ ഇനി എങ്ങനെയാണ് കോൺഗ്രസ് നിരോധിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
Discussion about this post