തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാരന് ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചെന്ന വാർത്തകളിലെ വസ്തുത തുറന്നുകാട്ടി ട്രാവൽ ഇൻഫ്‌ളുവൻസർ സജിത സാവരിയ. ഹോട്ട് കേസിൽ സൂക്ഷിക്കുന്ന പൊറോട്ടയിൽ ജീവനുള്ള പുഴുവിനെ എങ്ങനെയാണ് കാണുകയെന്നാണ് സജിത ചോദിക്കുന്നത്. ഭക്ഷണത്തിൽ നിന്നും പുഴു ലഭിച്ചുവെന്ന ആരോപണവുമായി രംഗത്ത് എത്തിയ യാത്രികൻ സഞ്ചരിച്ച അതേദിവസം അതേസമയം സജിതയും വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്യുകയും പൊറോട്ട കഴിക്കുകയും ചെയ്തിരുന്നു.
അന്നേദിവസം ലഭിച്ച ഭക്ഷണത്തിന്റെ ചിത്രം സഹിതമാണ് സജിത ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഈ പൊറോട്ടയാണല്ലോ താനും കഴിച്ചത് എന്ന് സജിത ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ട് തനിയ്ക്ക് പുഴുവനെ കിട്ടിയില്ല. ഹോട്ട് കേസിൽ സൂക്ഷിക്കുന്ന പൊറോട്ടയിൽ ജീവനുള്ള പുഴു എങ്ങനെയാണ് വരുന്നത്?. എവിടെയോ എന്തോ തകരാറുപോലെയുണ്ടെന്നും സജിത വ്യക്തമാക്കി.
കണ്ണൂരിൽ നിന്നും കാസർകോട്ടേയ്ക്ക് യാത്ര ചെയ്ത ആളാണ് പൊറോട്ടയിൽ നിന്നും പുഴുവിനെ ലഭിച്ചെന്ന് പരാതിയുമായി രംഗത്ത് എത്തിയത്. പൊറോട്ടയിൽ പുഴു അരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. ഇതോടെ സംഭവം വലിയ വാർത്തയാകുകയും വന്ദേഭാരത് എക്‌സ്പ്രസിനെതിരെ വ്യാജ പ്രചാരണങ്ങൾ സജീവമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് സജിത രംഗത്ത് എത്തിയത്.
യാത്രികനൊപ്പമുണ്ടായിരുന്ന മറ്റ് യാത്രികർക്കൊന്നും തന്നെ ഭക്ഷണത്തെക്കുറിച്ച് പരാതിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇയാളുടെ ആരോപണത്തിൽ നേരത്തെ തന്നെ സംശയം ഉയർന്നിരുന്നു.
Discussion about this post