ആലപ്പുഴ: കായംകുളം സിപിഎമ്മിൽ വീണ്ടും നഗ്നദൃശ്യ വിവാദം. ലോക്കൽ കമ്മിറ്റി അംഗമാണ് നഗ്ന വീഡിയോ കോൾ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇയാൾക്കെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്.
കായംകുളം ലോക്കൽ കമ്മിറ്റി അംഗം ബിനു ജി ധരനെതിരെയാണ് ആരോപണം. ഇയാൾ ഒരു യുവതിയുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നേരത്തെ സിപിഎമ്മിന്റെ ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം എ.പി.സോണൽ ഉൾപ്പെട്ട നഗ്നവീഡിയോ ദൃശ്യം ഏറെ വിവാദമായിരുന്നു. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണ കമ്മീഷന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കായംകുളത്ത് സമാനമായ മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത്.
സിപിഎമ്മുമായി ബന്ധപ്പെട്ടുള്ള ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അക്കൗണ്ടുകളിലൂടെ തന്നെയാണ് ബിനു ജി ധരനെതിരായ ആരോപണം പ്രചരിക്കുന്നത്. സ്‌കൂൾ അവധിക്കാലത്ത് സിപിഎമ്മിന്റെ പോഷകസംഘടനയായ ബാലസംഘം ”വേനൽത്തുമ്പി” എന്ന പേരിൽ കലാജാഥ നടത്തുന്നുണ്ട്. കായംകുളം മേഖലയിൽ ഈ പര്യടനത്തിന്റെ കൺവീനർ കൂടിയാണ് ബിനു ജി ധരൻ. ”ഇത്തരക്കാരെയാണോ പാർട്ടി സുപ്രധാന ചുമതലകൾ ഏൽപ്പിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ടാണ് ഇയാളുടെ ദൃശ്യം പാർട്ടി ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.












