ആലപ്പുഴ: കായംകുളത്ത് റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനെ ന്യായീകരിച്ച് പിഡബ്ല്യുഡി. സംഭവവുമായി ബന്ധപ്പെട്ട പിഡബ്ല്യുഡി എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിലാണ് കരാറുകാരനെ ന്യായീകരിച്ചുകൊണ്ടുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മത്സ്യത്തൊഴിലാളി ജോയ് റോഡിലെ കുഴിയിൽ വീണ് മരിച്ചത്. കൊമ്മാടി റോഡിലായിരുന്നു സംഭവം. റോഡിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിയെടുത്തിരുന്നു. ഇതിൽ വീണായിരുന്നു അപകടം.
കുഴിയെടുത്തപ്പോൾ തന്നെ അപായം സംബന്ധിച്ച ബോർഡുകൾ വച്ചിരുന്നുവെന്നും ഇത് ജോയ് അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചത് എന്നുമാണ് പിഡബ്ല്യുഡി എൻജിനീയറുടെ റിപ്പോർട്ടിൽ ഉള്ളത്. ബുധനാഴ്ച രാത്രി 9.15 ന് തന്നെ ഇരുവശത്തും അപായ ബോർഡും റോഡിന് കുറുകെ ടേപ്പും ഒട്ടിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും ജോയ് മുന്നോട്ട് പോയി. ഇതാണ് കുഴിയിൽ വീഴാൻ കാരണമായത് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
എന്നാൽ ഈ റിപ്പോർട്ടിലെ വിശദാംശങ്ങളെ പൂർണമായും തള്ളി നാട്ടുകാർ രംഗത്ത് എത്തി. റോഡിൽ അപായ സൂചന ബോർഡ് മാത്രമാണ് വച്ചിരുന്നത് എന്നും റോഡിന് കുറുകേ ടേപ്പ് ഒട്ടിച്ചിരുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. അപകടം ഉണ്ടായതിന് പിന്നാലെ തിടുക്കത്തിൽ റോഡിന് കുറുകേ ടേപ്പ് ഒട്ടിക്കുകയായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി.
Discussion about this post