ബംഗളൂരു: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ള കർണാടകയിൽ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ്. ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി ലക്ഷ്യമിടുന്നുവെന്നാണ് കോൺഗ്രസിന്റെ പുതിയ ആരോപണം. ബിജെപിയുടെ ചിട്ടാപ്പൂർ മണ്ഡലം സ്ഥാനാർത്ഥി മണികാന്ത റത്തോഡിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് മുതിർന്ന നേതാവ് രൺദീപ് സുർജേവാലയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി പദ്ധതി തയ്യാറാക്കിവരികയാണെന്ന് സുർജേവാല പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയെയോ മക്കളെയോ പോലും വെറുതെ വിടില്ലെന്നാണ് ബിജെപി പറയുന്നത്. ബിജെപിയുടെ ചിട്ടിപ്പൂർ സ്ഥാനാർത്ഥി ആരാണെന്ന് തങ്ങളെക്കാൾ നന്നായി നിങ്ങൾക്കറിയാം. ഒരു പക്ഷേ ഇത് കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും മിണ്ടാതെ ഇരിക്കുമായിരിക്കും. എന്നാൽ കർണാടകയ്ക്ക് അതിന് കഴിയില്ല. കർണാടകയിലെ ജനങ്ങൾ ഇതിന് കൃത്യമായ മറുപടി നൽകുമെന്നും സുർജേവാല വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത റോഡ് ഷോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയ്‌ക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് പ്രവചനങ്ങളെല്ലാം ബിജെപിയ്ക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്താനുള്ള കോൺഗ്രസിന്റെ ശ്രമം. ചിട്ടപ്പൂർ മണ്ഡലത്തിൽ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയാണ് മത്സരിക്കുന്നത്. പരാജയ ഭീതിയെ തുടർന്ന് ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.
Discussion about this post