താനൂർ: താനൂരിൽ അപകടത്തിൽ പെട്ടത് രൂപമാറ്റം വരുത്തി ഉണ്ടാക്കിയ മത്സ്യബന്ധന ബോട്ടാണെന്ന് വിവരം. വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനുള്ള സൗകര്യവും ഈ ബോട്ടിൽ ഉണ്ടായിരുന്നു. സാധാരണ ഇത്തരം ബോട്ടുകൾക്ക് ലൈസൻസ് നൽകാറില്ല. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് ബോട്ട് രൂപമാറ്റം വരുത്തിയത്.
ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്‌നസ് നൽകിയത്. ബോട്ടിന് ഫിറ്റ്‌നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമ്മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണം എന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന നടത്തിയത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ലെന്നും, ഇതിന് മുൻപാണ് ബോട്ട് സർവ്വീസിന് ഇറങ്ങിയതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബോട്ടിന് ഫിറ്റ്‌നസ് ലഭിച്ചതിൽ പോലീസ് വിശദ പരിശോധന നടത്തും.
അനുവദനീയമായതിലും അളവിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. കുട്ടികൾ ഉൾപ്പെടാതെ 39 പേർക്ക് ടിക്കറ്റ് നൽകിയെന്നാണ് സൂചന. 40നും 50നും ഇടയിൽ ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടവർ പറയുന്നത്. പുലർച്ചെ തന്നെ എൻഡിആർഎഫ് സംഘം പുഴയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നരഹത്യാക്കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post