ബംഗളൂരു; കോൺഗ്രസ് മുതിർന്ന വനിതാ നേതാവ് സോണിയാ ഗാന്ധിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകി കർണാടക ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ പരാമർശത്തിലാണ് പരാതി നൽകിയത്. സംഭവത്തിൽ സോണിയയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
കർണാടകയുടെ സൽപ്പേരിനോ, പരമാധികാരത്തിനോ ഐക്യത്തിനോ ഭീഷണിയാകുന്ന ഒന്നിനെയും അനുവദിക്കില്ലെന്നായിരുന്നു സോണിയാ ഗാന്ധിയുടെ പരാമർശം. ഇത് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് വേളയിൽ ഇത്തരം പരാമർശം നടത്തിയത് ഗൗരവതരമാണെന്നും പരാതിയിൽ പറയുന്നു.
പരമാധികാരം എന്നതിന് സ്വതന്ത്ര രാഷ്ട്രം എന്ന് കൂടി അർത്ഥമുണ്ട്. കർണാടക രാജ്യമല്ല. ഇന്ത്യയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ സോണിയയുടെ പരാമർശം ഞെട്ടിക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണ്. തിരഞ്ഞെടുപ്പ് ചട്ടം സോണിയ ലംഘിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പരാമർശത്തിന് പിന്നാലെ ഇതേ കാര്യം പറഞ്ഞുകൊണ്ടുള്ള ട്വീറ്റ് സോണിയ ഗാന്ധി പങ്കുവച്ചിരുന്നു. ഇതിന്റെ പകർപ്പും ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ സോണിയ ഗാന്ധിയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. നിരവധി നേതാക്കളാണ് ഇതിനോടകം തന്നെ സോണിയയുടെ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് എത്തിയത്.
Discussion about this post