ഇസ്ലാമാബാദ് : പാകിസ്താനിൽ മതനിന്ദയാരോപിച്ച് യുവാവും യുവതിയും പിടിയിൽ. ഖുർആൻ വാക്യങ്ങൾ എഴുതിയ കടലാസ് കത്തിച്ചുവെന്ന് ആരോപിച്ചാണ് മുസ്ലീം യുവാവിനെയും ക്രിസ്ത്യൻ യുവതിയെയും അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 15 നാണ് സംഭവം നടക്കുന്നത്. സ്‌കൂളിന്റെ സ്റ്റോർ റൂം വൃത്തിയാക്കാൻ മുസറത്ത് ബീബിയെയും തോട്ടം തൊഴിലാളിയായ മുഹമ്മദ് സർമാദിനെയും നിയോഗിച്ചിരുന്നു. ഇവർ രണ്ട് പേരും മുറി വൃത്തിയാക്കിയ ശേഷം കടലാസുകളും മറ്റ് പാഴ് വസ്തുക്കളും സ്‌കൂളിന് സമീപത്ത് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
ഈ കത്തിച്ച വസ്തുക്കളിൽ ഖുർആൻ വാക്യങ്ങൾ എഴുതിയ കടലാസുകൾ ഉണ്ടായിരുന്നുവെന്ന് കുട്ടികൾ പിന്നീട് കണ്ടെത്തി. തുടർന്ന് നാട്ടുകാർ സ്‌കൂളിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചു. പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തപ്പോൾ മാത്രമാണ് പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ ജനങ്ങൾ തയ്യാറായത്.
ക്രിസ്ത്യൻ യുവതിക്കെതിരെ മാത്രമാണ് പരാതി ലഭിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിൽ മുസ്ലീം യുവാവിനും ഇതിൽ പങ്കുള്ളതായി കണ്ടെത്തി. തുടർന്നാണ് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ വേണ്ടി മതനിന്ദ നിയമങ്ങൾ ഉപയോഗപ്പെടുത്തുകയാണെന്ന് ന്യൂനപക്ഷാവകാശ പ്രവർത്തകൻ ജോസഫ് ജാൻസൻ പറഞ്ഞു. രാജ്യത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകുകയാണ്.
മതന്യൂനപക്ഷങ്ങളിലെ സ്ത്രീകൾക്കെതിരായ മതനിന്ദ നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമായി സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്യാൻ പോലും ഭയപ്പെടുന്നു. മുസറത്ത് നിരപരാധിയാണെന്നും മതനിന്ദ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post