ആലപ്പുഴ: പിണറായിയുടെ ഭരണം മകൾക്കും മരുമകനും മകന്റെ അമ്മായിഅപ്പനും വേണ്ടിയാണെന്ന് ബിജെപി കേരള പ്രഭാരിയും എംപിയുമായ പ്രകാശ് ജാവദേക്കർ. എ ഐ ക്യാമറ ഇടപാടിൽ 100 കോടി രൂപയുടെ അഴിമതിയാണ് കേരളത്തിൽ നടന്നത്. ബിജെപി ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിന്റെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയുടെ ഭരണത്തിൽ ജനങ്ങൾക്ക് ഐശ്വര്യം ഉണ്ടാകുമ്പോൾ പിണറായിയുടെ ഭരണത്തിൽ ജനങ്ങൾക്ക് ദാരിദ്ര്യമാണ് ഉണ്ടാവുന്നത്. എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും എല്ലാ അഴിമതികളിലും ഡീലേഴ്‌സ് അവരുടെ ബന്ധുക്കൾ ആയിരിക്കും. എഐ ക്യാമറ ഇടപാടിലും കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഇടപാടിലും ഒക്കെ ഇത് തന്നെയാണ് നമ്മൾ കണ്ടത്.
പിണറായിക്കെതിരെ എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിന് പിന്നാലെയാണ് ലൈഫ് പദ്ധതിയിലും എഐ ക്യാമറയിലും വരെ അഴിമതി ഉയരുന്നതെന്ന് പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി.
അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേപോലെ പങ്കാളികളാണ്. ജനങ്ങൾക്ക് അതിൽ കടുത്ത അമർഷം ഉണ്ട്. അതാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോൾ ലഭിച്ച ഉജ്ജ്വല സ്വീകരണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ എംആർ ഗോപകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Discussion about this post