താനൂർ ബോട്ടപകടം ഉണ്ടായപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ എറ്റവും കൂടുതൽ ചർച്ചയായത് യുഎൻ ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കേരളത്തിൽ ഹൗസ് ബോട്ടുമായോ ജല ടൂറിസവുമായി ബന്ധപ്പെട്ടോ ഒരപകടം ഉണ്ടാകുമെന്നും പത്തിലധികം പേർ മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. കേരളത്തിലെ യാതൊരു വ്യവസ്ഥയുമില്ലാത്ത ജല ടൂറിസത്തിന്റെ സുരക്ഷ വിശകലനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താനൂർ ബോട്ടപകടത്തോടെ ആ പ്രവചനം ഫലിക്കുകയും ചെയ്തു.
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് നേരേയുണ്ടാകുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയും അദ്ദേഹം അതേ പോസ്റ്റിൽ പ്രവചനം നടത്തിയിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ പ്രവചനവും സത്യമായി.
“ഒരുദാഹരണം പറയാം. മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.
അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.
ഇപ്പോൾ, “ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്” എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും.
അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം.“
ഇതായിരുന്നു അദ്ദേഹം ആ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്.
കൊട്ടാരക്കരയിൽ രോഗിയുടെ ആക്രമണത്തിൽ യുവ വനിത ഡോക്ടറാണ് ഇന്ന് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വനിത ഡോക്ടറേയും മറ്റ് രണ്ടുപേരേയും ഇയാൾ കുത്തിയത്. നെടുമ്പനയിലെ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപാണ് ആക്രമണം നടത്തിയത്. പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ച ഇയാൾ ചികിത്സക്കിടെ അക്രമാസക്തനാവുകയായിരുന്നു.
Discussion about this post