തിരുവനന്തപുരം: കൊല്ലത്ത് താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഐഎംഎ പ്രതിനിധികൾ. അത്യാഹിത വിഭാഗത്തിൽ പോലീസിന്റെ മുന്നിൽ വച്ചാണ് ഡോക്ടർക്ക് കുത്തേറ്റതെന്ന് ഡോക്ടർമാർ പറഞ്ഞു. അങ്ങേയറ്റം ഞെട്ടിക്കുന്ന സംഭവമാണിത്. ജോലി ചെയ്യുന്നതിനിടെ ഡോക്ടർ മരണപ്പെടുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമായ കാര്യമാണ്. ഇങ്ങനെ ഒരു കാര്യം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പല തവണ ചൂണ്ടിക്കാട്ടിയതാണ്. കേരളം മുഴുവൻ സമരത്തിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്. മറ്റ് നിവൃത്തിയില്ല. രോഗിയുടെ ജീവൻ രക്ഷിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്.
കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹവും പൊതുസമൂഹവും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും. ഇതിങ്ങനെ തുടർന്ന് പോകാൻ കഴിയില്ല. രോഗിയുടെ ജീവൻ രക്ഷിക്കാൻ നോക്കുമ്പോൾ ഞങ്ങളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുന്നത് സ്വീകാര്യമല്ല. ഇക്കാര്യത്തിൽ വർഷങ്ങളായി പ്രതിഷേധം അറിയിക്കുന്നുണ്ട്. ശക്തമായ പ്രതിഷേധവും രോഷവും അറിയിക്കുകയാണ്.
കസ്റ്റഡിയിലുള്ള പ്രതിയാണ് ആക്രമണം നടത്തിയത്. മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് അഞ്ചോ ആറോ തവണ ഡോക്ടറെ കുത്തി പരിക്കേൽപ്പിക്കുന്നത്. രോഗിയുടെ അവസ്ഥ കുറ്റകൃത്യത്തിന് ഒരിക്കലും ന്യായീകരണമല്ല. പോലീസ് അതിന് വേണ്ട നടപടികൾ സ്വീകരിക്കണമായിരുന്നു. കൊല്ലം ജില്ലയിൽ നിലവിൽ സമരം ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉണ്ടാകും. ഇത്തരം അതിക്രമങ്ങൾ ഇനിയും നോക്കി നിൽക്കാനാകില്ലെന്നും ഐഎംഎ പ്രതിനിധികൾ വ്യക്തമാക്കി.
Discussion about this post