തിരുവനന്തപുരം: മതിയായ അനുഭവ പരിചയമില്ലാത്തതുകൊണ്ടാണ് ഡോ: വന്ദന കൊല്ലപ്പെട്ടത് എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഡോക്ടർമാരുടെ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ.
കേരളത്തിൽ ഡോക്ടർമാർ ഏതവസരത്തിലും ആക്രമിക്കപ്പെടും
അതിനെ നേരിടാൻ മുൻ പരിചയം വേണം എന്ന വാദത്തിലൂടെ കേരളത്തിൽ നിലനിൽക്കുന്നത് ജംഗിൾ രാജാണ് എന്ന് മന്ത്രി തന്നെ സമർത്ഥിക്കുകയാണെന്ന് അദ്ദേഹം കുറ്റുപ്പെടുത്തി.
ഡോ: വന്ദനയുടെ മരണത്തിനു പൂർണ ഉത്തരവാദി ആഭ്യന്തരവകുപ്പാണ്. അക്രമകാരികളായ പ്രതികളെ പുറത്തിറക്കുന്നത് കൈവിലങ്ങ് ധരിപ്പിച്ചു വേണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം ഇവിടെ കാറ്റിൽ പറത്തിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതി കൊലപാതകം നടത്തുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതിനുള്ള ത്രാണി ഇല്ല എന്ന് സംസ്ഥാനത്ത് നടക്കുന്ന ഓരോ സംഭവവും തെളിയിച്ചു കൊണ്ടിരിക്കുന്നു. കസ്റ്റഡിയിലുള്ള പ്രതി ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുമ്പോൾ പോലീസ് ആത്മ രക്ഷാർത്ഥം ഓടി മുറിയിൽ കയറി കതകടച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ആഭ്യന്തര ഭരണത്തിന്റെ ദയനീയതയാണ് തുറന്നു കാട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവർത്തകർക്ക് സമ്പൂർണ്ണമായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ബി.ജെ.പി സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post