കോട്ടയം: കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുവളപ്പിലെത്തിച്ച മൃതദേഹത്തിൽ നൂറ് കണക്കിന് ആളുകളാണ് അന്തിമോചപചാരം അർപ്പിച്ചത്. വന്ദനയുടെ ശവസംസ്‌കാരചടങ്ങിനോട് അനുബന്ധിച്ച് കുറുപ്പുന്തറ മുതൽ കടുത്തുരുത്തി വരെ രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഡോ.വന്ദന കുത്തേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടർമാരെ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്ക് വിളിച്ചു. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച. ഡോക്ടറുടെ മരണത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം ഇന്നും തുടരും. കെജിഎംഒയും ഐഎംഎയും കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഡോക്ടർമാരെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് വിളിച്ചത്.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുമായി ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയെങ്കിലും പരാജയമായിരുന്നു. പ്രശ്നത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സംഘടനകളും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഓർഡിനൻസ് ഇറക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎയും അറിയിച്ചിരുന്നു.
Discussion about this post