ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ അറസ്റ്റിനും രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളിലും ഇന്ത്യയെ പഴിചാരി പാകിസ്താൻ. രാജ്യത്ത് നടക്കുന്ന എല്ലാ അക്രമസംഭവങ്ങളുടേയും പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നാണ് പാകിസ്താന്റെ ആരോപണം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സ്പെഷ്യൽ അസിസ്റ്റന്റ് അട്ട തരാർ ആണ് വാർത്താ സമ്മേളനത്തിൽ വിചിത്ര ആരോപണം ഉയർത്തിയത്.
പാകിസ്താനിൽ തീവയ്പ്പ് നടത്തുന്നതും അക്രമങ്ങൾ നടത്തുന്നതുമെല്ലാം ഇന്ത്യയിൽ ആർഎസ്എസും ബിജെപിയും അയച്ച ആളുകളാണ്. ഇപ്പോൾ പാകിസ്താനിൽ നടക്കുന്ന പ്രശ്‌നങ്ങളുടെ പേരിൽ ആഘോഷങ്ങൾ നടക്കുന്നുണ്ടെന്നും, അവിടെ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയാണെന്നും ഇയാൾ ആരോപിച്ചു.
വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് ആക്രമണങ്ങൾ അഴിച്ച് വിടുന്നത്. ഇവർ ബിജെപിയും ആർഎസ്എസുമായി ബന്ധമുള്ളവരാണ്. പാകിസ്താനിൽ ഉണ്ടായ പ്രക്ഷോഭത്തിന് പിന്നാലെ ഇന്ത്യയിൽ വലിയ ആഘോഷങ്ങൾ നടന്നിരുന്നു. ബിജെപിയും ആർഎസ്എസും ഇത് ആഘോഷിക്കുകയാണ്. അവർ എല്ലായിടത്തും മധുരപലഹാരങ്ങൾ വിതരണം ചെയ്തുവെന്നും” അട്ട തരാർ വാദിക്കുന്നു.
ചൊവ്വാഴ്ചയാണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇമ്രാന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് വലിയ തോതിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. പഞ്ചാബ് പ്രവിശ്യയിൽ ആയിരത്തിലേറെ ആളുകളാണ് അറസ്റ്റിലായത്. അഞ്ച് പേർ കൊല്ലപ്പെട്ടു. വിവിധ നഗരങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളടക്കം റദ്ദാക്കിയിരിക്കുകയാണ്. പ്രതിഷേധക്കാർ ഒട്ടേറെ വാഹനങ്ങൾക്കും ഓഫീസ് കെട്ടിടങ്ങൾക്കും തീയിട്ടു. നിലവിൽ പാകിസ്താന്റെ പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
Discussion about this post