തിരുവനന്തപുരം: റോഡ് ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഈ മാസം പിഴ ഈടാക്കില്ല. ജൂൺ അഞ്ച് മുതലായിരിക്കും പിഴ ഈടാക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മുന്നറിയിപ്പ് നോട്ടീസ് നൽകുന്നതിനുള്ള കാലാവധിയും ഒരു മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പിഴ ഈടാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമായത്.
മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്നതിൽ ഇളവ് നൽകുന്നതിൽ തീരുമാനമായില്ല. വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ മാസം 19നാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ അഴിമതി ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ഒരു മാസത്തേക്ക് ബോധവത്കരണത്തിനായി നീട്ടുകയായിരുന്നു. ഈ കാലയളവിൽ നിയമലംഘനങ്ങളിൽ നോട്ടീസ് നൽകുന്നുണ്ടായിരുന്നെങ്കിലും, പിഴ ഈടാക്കിയിരുന്നില്ല.
അതേസമയം എഐ ക്യാമറാ പദ്ധതിയിൽ കരാർ നൽകിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പഠിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഇന്ന് വ്യവസായ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും.
Discussion about this post