കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാ ദാസിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയെച്ചൊല്ലി വിവാദങ്ങളും ചർച്ചയും തുടരവേ ശക്തമായ പ്രതിഷേധമുയർത്തിയ ഡോക്ടർമാരെ മയപ്പെടുത്താൻ ആരോഗ്യമന്ത്രിയുടെ നീക്കം. ഫേസ്ബുക്കിൽ ഡോ. വന്ദനയുടെ പ്രൊഫൈൽ ചിത്രമിട്ട മന്ത്രി സംസ്‌കാരചടങ്ങുകൾക്കിടെ വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും വിതുമ്പിക്കരയുകയും ചെയ്തു.
വന്ദനയുടെ മരണത്തിന് പിന്നാലെ രോഷാകുലരായ ജൂനിയർ ഡോക്ടർമാർ മന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് നടത്തിയത്. വന്ദനയ്ക്ക് മതിയായ പരിചയമില്ലായിരുന്നുവെന്നും ആക്രമണം വന്നപ്പോൾ പകച്ചുപോയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.
എംബിബിഎസ് കോഴ്‌സിനൊപ്പം കരാട്ടെയും മറ്റ് കായിക അഭ്യാസമുറകളും കൂടി ഞങ്ങൾ പഠിക്കണോയെന്ന് ആയിരുന്നു മന്ത്രിയോട് ഒരു വിദ്യാർത്ഥിനിയുടെ ചോദ്യം. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു. കൊലയ്ക്ക് കൊടുത്തിട്ട് ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രം ഇട്ടാൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന് ഉൾപ്പെടെയുളള കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തത്.
ആശുപത്രികളിൽ ജീവനക്കാർക്ക് സുരക്ഷയൊരുക്കാതെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ ആരോഗ്യമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് യുവജന സംഘടനകളും ആവശ്യപ്പെട്ടിരുന്നു. വന്ദന വിഷയം വലിയ ജനരോഷത്തിനിടയാക്കുമെന്ന് ഭയന്ന സർക്കാരിന് ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഇരട്ടി തലവേദനയായിരുന്നു. മന്ത്രിമാരും പാർട്ടി നേതാക്കളും ഉൾപ്പെടെയുളളവർ കൂട്ടത്തോടെ വന്ദനയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയതും ഞങ്ങൾ കൂടെയുണ്ടെന്ന് പൊതുസമൂഹത്തെയും ഡോക്ടർമാരെയും ബോധിപ്പിക്കാനായിരുന്നു.
താനൂർ ബോട്ടപകടത്തിന് പിന്നാലെയാണ് വന്ദന വിഷയവും ആകസ്മികമായി ഉണ്ടാകുന്നത്. സർക്കാർ സംവിധാനങ്ങൾ നിഷ്‌ക്രിയമാണെന്നും പിആർ പ്രചാരണം മാത്രമാണ് നടക്കുന്നതെന്നുമുളള ആരോപണവും ഇതോടെ ശക്തമായിട്ടുണ്ട്. ഇതും സർക്കാരിനെ തിരക്കിട്ട നടപടികൾക്ക് നിർബന്ധിതമാക്കി.
Discussion about this post