എറണാകുളം: പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ് ജീവനക്കാർ കസ്റ്റഡിയിൽ. കളമശ്ശേരിയിൽ നിന്നും നാല് ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
ആലുവ- ഫോർട്ട് കൊച്ചി- തേവര റൂട്ടിലോടുന്ന ബസുകളിലെ ജീവനക്കാരാണ് കസ്റ്റഡിയിൽ ആയത്. ആദ്യം എത്തുന്നതിനായി റോഡിലൂടെ ഇരു ബസുകളും അമിത വേഗതയിൽ പാഞ്ഞതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. അമിതവേഗതയിൽ സഞ്ചരിച്ച വാഹനങ്ങൾ പലകുറി കൂട്ടിയിടിച്ചു. പിന്നെയും അമിത വേഗത്തിൽ പോകുകയായിരുന്നു. ഇതിനിടെ ഒരു ബസ് ടൗൺഹാൾ പരിസരത്തുവച്ച് മെട്രോ പില്ലറിലും ഇടിച്ചു. ഇതോടെ നടു റോഡിൽ ജീവനക്കാർ ഏറ്റുമുട്ടി. ഇതോടെ സംഭവത്തിൽ പോലീസ് ഇടപെടുകയായിരുന്നു.
പോലീസ് എത്തി നാല് ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് കൊച്ചി നഗരത്തിൽ അപകടങ്ങൾ പതിവാണ്. ഈ സാഹചര്യത്തിൽ നഗരത്തിൽ കർശന പരിശോധന തുടരുകയാണ്.
Discussion about this post