ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യഫല സൂചനകൾ അരമണിക്കൂറിനുള്ളിൽ അറിയാം. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ സംസ്ഥാനത്തെ ചിത്രം ഏകദേശം വ്യക്തമാകും. കർണാടകയിൽ 224 മണ്ഡലങ്ങളിലായി 2163 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയിരിക്കുന്നത്. ഫലം പ്രഖ്യാപിക്കാനിരിക്കവെ ഇരു മുന്നണികളും വലിയ പ്രതീക്ഷയിലാണ്. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. നഗരമേഖലകളിലെ ഫലമായിരിക്കും ആദ്യം പുറത്ത് വരുന്നത്.
110 – 120 സീറ്റു ലഭിക്കുമെന്നും ഇത് 130നു മുകളിലെത്തിയേക്കാമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റാണ്. ജെഡിഎസുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. എന്നാൽ എക്‌സിറ്റ് പോളുകളെ മറികടന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 73.19ശതമാനം പോളിംഗ് ആണ് ഇക്കുറി രേഖപ്പെടുത്തിയത്. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് നിരക്കാണിത്. പഴയ മൈസൂരു മേഖലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. 82.56 ശതമാനമാണ് ഇവിടുത്തെ പോളിംഗ് നിരക്ക്.
കഴിഞ്ഞ തവണ 72.36% ആയിരുന്നു പോളിങ് സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരാണ് കൂടുതൽ വോട്ട് ചെയ്തിരിക്കുന്നത്. പുരുഷൻമാരുടെ വോട്ടിങ് ശതമാനം 73.68 ശതമാനമാണ്. സ്ത്രീകളുടേത് 72.7 ശതമാനവും. തൂക്കുസഭയാണ് ഇക്കുറി ഭൂരിഭാഗം സർവേകളും പ്രവചിച്ചിരിക്കുന്നത്. ജെഡിഎസിന് ഇക്കുറി തകർച്ചയായിരിക്കുമെന്നും എക്‌സിറ്റ് പോളുകൾ പറയുന്നു.
Discussion about this post