പകരം വയ്ക്കാനില്ലാത്ത അമൃതാണ് അമ്മ. ലോകം മുഴുവൻ ഇന്ന് മാതൃദിനം കൊണ്ടാടുകയാണ്. അമ്മയെന്ന സ്നേഹത്തെ അനുഭവിച്ചറിഞ്ഞവരും അമ്മയെ വേർപിരിഞ്ഞവരും അമ്മയെന്ന അനുഭുതിയെ ആസ്വദിക്കുന്നവരാണ്. ഇപ്പോഴിതാ മാതൃദിനത്തിൽ ശ്രദ്ധേയമാവുകയാണ് ഒരു ഫേസ്ബുക്ക് കുറിപ്പ് .ആര്യാലാലിൻ്റേതാണ് കുറിപ്പ്.
വിധിയെ നിഷേധിച്ചു കൊണ്ടാണ് ആ മകൻ അമ്മയെ തേടിയെത്തിയത്. സന്ന്യാസിക്ക് പൂർവ്വാശ്രമബന്ധങ്ങൾ പാടില്ല എന്നാണ് നിയമം. മാതൃത്വത്തിന്റെ മഹത്വത്തിനു മുന്നിൽ ലംഘനീയമല്ലാത്ത ഒരു നിയമവും ഇല്ല എന്ന് ‘സന്ന്യാസി കളുടെ സന്ന്യാസി’യായ ശങ്കരനാണ് തെളിയിച്ചത്. അമ്മയുടെ ശരീരം മടിയിൽ വെച്ച് കണ്ണുനീര് ഇറ്റുവീഴ്കേ …ആ മകൻ ചൊല്ലിയതിലും വലിയ മാതൃ സ്തുതിയുണ്ടോ ?
ബുദ്ധികൊണ്ട് വിശ്വം കീഴടക്കിയ ശങ്കരൻ ഹൃദയം കൊണ്ട് ലോകം ജയിച്ചതാണ് ‘മാതൃപഞ്ചകം’.
” നിൽക്കട്ടെ പേറ്റുനോവിൻ കഥ
രുചികുറയും കാലമേറും ചടപ്പും
പൊയ്ക്കോട്ടെ കൂട്ടിടേണ്ട മലമതിലൊരു
കൊല്ലം കിടക്കും കിടപ്പും
നോക്കുമ്പോൾ ഗർഭമാകും വലിയ ചുമടെടുക്കുന്നതിൻ കൂലി പോലും
തീർക്കാവതല്ലെത്രയോഗ്യൻ മകനുമാ- നിലയ്ക്കുള്ളോരമ്മേ തൊഴുന്നേൻ “
അമ്മ മരിക്കുന്ന ദിവസമാണ് നമുക്ക് ‘ലോക’മവസാനിക്കുന്നത്. രുചിയുടേയും വാത്സല്യത്തിന്റെയും ലോകം മാത്രമല്ല അഭയവും അവസാനിക്കും. അമ്മയെ ഓർക്കാത്ത ഒരു ദിവസവും ആർക്കും ഉണ്ടാവാതിരിക്കട്ടെ …
‘അന്ന ജാവിസിന്റെ’ അമ്മയും മഹത്വമുള്ളവൾ തന്നെയാണ് ,സ്മരിക്കപ്പെടേണ്ടവളും . അവരുടെ‘സ്മരണദിവസ’മായിച്ചുരുങ്ങരുത് സ്വന്തമമ്മയെ ഓർക്കാനുള്ള ദിവസം!
ഒരു തൊട്ടി വെള്ളം കോരിക്കൊടുത്തിരുന്നെങ്കിൽ ഒരു വട്ടമെങ്കിലും അമ്മിയുരുട്ടി സഹായിച്ചിരുന്നുവെങ്കിൽ ഒരു ദിവസം കൂടിയെങ്കിലും അമ്മ ജീവിച്ചിരിക്കുമായിരുന്നു എന്ന് കരുതുന്നവരെത്രയുണ്ടാവാം! ഒരു നന്മ കാണാൻ ഒരിക്കൽക്കൂടി ആ കണ്ണുകൾ തുറന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ, പറയാൻ മറന്നതോ ബാക്കി വച്ചതോ ആയ നല്ല വാക്കിനു വേണ്ടി വീണ്ടും ആ കാതുകൾ ആഗ്രഹിക്കുന്നവർ ….എല്ലാ അഹന്തകളെയും ഇല്ലാതാക്കുന്നത് ഹൃദയത്തിന്റെ ആ നനഞ്ഞ കോണാണ്.
അമ്മയെ സ്നേഹിക്കാൻ മറന്നവർക്ക് ആ ദിവസം തുടങ്ങുന്നത് ഇന്നു മുതലാണ്. അമ്മയെ സ്നേഹിക്കുന്നവർക്ക് എന്നും ആ ദിവസമാണ്.
യാ ദേവീ സർവ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ..
അമ്മയില്ലാതെയാരുമില്ല
Discussion about this post