ഹൈദരാബാദ്: എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്താൻ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിൽ ബിജെപിയുടെ ഹിന്ദു ഏകതാ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുഭാര്യത്വം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് നാല് വിവാഹങ്ങൾവരെ കഴിക്കാമെന്നാണ് രാജ്യത്തെ ചില ആളുകൾ ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ അതിന് കഴിയില്ലെന്നാണ് തനിക്ക് പറയാനുള്ളത്. ഈ ചിന്തകൾ എല്ലാം അവസാനിക്കാൻ പോകുകയാണ്. ആ ദിനം എത്താൻ ഇനി അധികമില്ല. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഇന്ത്യയെ യഥാർത്ഥ മതേതരത്വ രാജ്യമാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിൽ നമുക്കൊരു രാമരാജ്യം വേണം. അതാകണം നമ്മുടെ ലക്ഷ്യം. ഹനുമാൻ എങ്ങനെയാണ് രാമരാജ്യം സ്ഥാപിച്ചത്?. ആ മതൃക ഉൾക്കൊണ്ട് നമുക്കും തെലങ്കാനയിൽ രാമരാജ്യം നിർമ്മിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ലൗജിഹാദ് തടയുന്നതിനായി അസമിൽ അക്ഷീണം പ്രയത്‌നിക്കുകയാണ് സർക്കാർ. അതിന്റെ ആദ്യ ഭാഗം എന്നോണം സംസ്ഥാനത്ത് മദ്രസ പഠന സംവിധാനത്തിൽ മാറ്റം കൊണ്ടുവന്നു. അനധികൃതമായി പ്രവർത്തിക്കുന്ന 600 ഓളം മദ്രസകൾ നിർത്തലാക്കിയെന്നും ഹിമന്ത പറഞ്ഞു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യയ്ക്ക് ഒവൈസിയെ ഭയമാണെന്ന് കരുതരുത്. ഈ വർഷം അനധികൃതമായി പ്രവർത്തിക്കുന്ന 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്നും ഹിമന്ത വ്യക്തമാക്കി.
Discussion about this post