ഷൊർണൂർ : ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാവിനെ കുപ്പികൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. പരപ്പനങ്ങാടി സ്വദേശി ദേവദാവിസിനെ സിയാദ് എന്നയാൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആർപിഎഫ് ഓടിച്ചിട്ട് പിടികൂടി.
ഞായറാഴ്ച രാത്രി 10.50 ഓടെ മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ആലുവയിൽ നിന്ന് കയറിയ സിയാദ് സ്ത്രീകളെ ശല്യം ചെയ്യുകയായിരുന്നു. കംപാർട്ട്മെന്റിൽ സ്ത്രീകളോട് ഇയാൾ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. മോശമായ പെരുമാറ്റം ചോദ്യം ചെയ്തതോടെയാണ് ആക്രമിച്ചതെന്നും ദേവദാസ് പറഞ്ഞു.
ദേവദാസിനെ പ്രതി ചില്ലുകുപ്പി കൊണ്ടാണ് ആക്രമിച്ചത്. കണ്ണിന്റെ ഭാഗത്താണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൈക്ക് പരിക്കേറ്റ സിയാദും നിലവിൽ ആശുപത്രിയിലാണ്.
സിയാദ് മറ്റ് പല കേസുകളിലും പ്രതിയാണെന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവസമയത്ത് സിയാദ് മദ്യപിച്ചിരുന്നെന്നും ആർ പി എഫ് വ്യക്തമാക്കുന്നു.
Discussion about this post