ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിക്കുന്ന മുൻ മന്ത്രിയും ആദ് ആദ്മി നേതാവുമായ സത്യേന്ദർ ജെയ്‌നിന്റെ മുറിയിലേക്ക് തടവുകാരെ എത്തിച്ച സംഭവം വിവാദത്തിൽ. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസമാണ് രണ്ട് തടവുകാരെ സത്യേന്ദർ ജെയ്‌നിന്റെ സെല്ലിലേക്ക് മാറ്റിയത്.
നിലവിൽ തിഹാർ ജയിലിലെ ഏഴാം നമ്പർ മുറിയിലാണ് സത്യന്ദർ ജെയ്‌നിനെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയിലിനുള്ളിൽ വലിയ ഏകാന്തതയാണെന്നും അത് തന്റെ മാനസിക നിലയെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് അഞ്ചാം നമ്പർ മുറിയിലെ രണ്ട് തടവ് പുള്ളികളെ സത്യേന്ദർ ജെയ്‌നിന്റെ മുറിയിലേക്ക് മാറ്റുകയായിരുന്നു.
ജയിൽ അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ജയിൽ സൂപ്രണ്ട് തടവ് പുള്ളികളെ മാറ്റിയത്. ഇതോടെയാണ് നോട്ടീസ് അയച്ചത്. അടിയന്തിരമായി ഇത്തരമൊരു മാറ്റം വരുത്താനുള്ള കാരണം വിശദീകരിക്കാനാണ് ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അധികൃതരുടെ സമ്മതമില്ലാതെ അന്തേവാസികളെ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് മാറ്റരുത് എന്നാണ് നിയമം.
കഴിഞ്ഞ ജൂണിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദർ ജെയ്‌നിനെ ജയിലിൽ അടച്ചത്. ജയിലിൽ സത്യേന്ദർ ജെയ്‌നിന് പ്രത്യേക പരിഗണന നൽകിയത് വലിയ വിവാദം ആയിരുന്നു. ജയിലിനുള്ളിൽ മസാജ് ഉൾപ്പെടെയുള്ള സുഖ സൗകര്യങ്ങളാണ് ജെയ്‌നിന് ലഭിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Discussion about this post