ആലപ്പുഴ:സിനിമാ മേഖലയിലേക്ക് കോടിക്കണക്കിന് രൂപ വരുന്നുണ്ട്, ഇതിൻറെ ഉറവിടം എവിടെയാണെന്ന് ആർക്കുമറിയില്ലെന്ന് മന്ത്രി ജി. സുധാകരൻ. കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് കടന്നുവരുന്നതെന്നും സുധാകരൻ വ്യക്തമാക്കി. ജോൺ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലിപ്പോൾ നല്ല സിനിമകൾ കുറവാണ്, എങ്കിലും നടീനടന്മാരിൽ പലരും കോടീശ്വരന്മാരാകുന്നുണ്ട് . പലരും മയക്കുമരുന്നിന് അടിമകളുമാണ്. നഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സിനിമകളാണ് ഉണ്ടാകേണ്ടത്. പകരം ആസുരശക്തികൾ ജയിച്ച് കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായിക ലോകത്തേക്കാണ് അവ ജനങ്ങളെ കൊണ്ടുപോകുന്നതെന്നും സുധാകരൻ പറഞ്ഞു. ജോൺ ഏബ്രഹാമിന്റെ സ്കൂളിലേക്ക് യുവ സംവിധായകരുൾപ്പെടെയുള്ളവർ എത്തുന്നില്ലെന്നും, ജനകീയ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ അവർ മുന്നോട്ടു വരാത്തതിന്റെ കാരണം എന്താണെന്ന് അന്വേഷിക്കണമെന്നും സുധാകരൻ വ്യക്തമാക്കി.
സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിവാദങ്ങളും ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ചില യുവനടൻമാരുടെ ലഹരി ഉപയോഗം സംബന്ധിച്ച് അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. ലഹരി ഉപയോഗമുള്ള നടൻമാരെ വച്ച് സിനിമ ചെയ്യുന്ന നിർമാതാക്കൾ അവരുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം ഉണ്ടായാലും സ്വയം ഏറ്റെടുക്കേണ്ടി വരുമെന്നും സംഘടനയ്ക്ക് ഉത്തരവാദിത്വമില്ലെന്നും അമ്മക്ക് വേണ്ടി ഇടവേള ബാബു ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. നിരവധി പുതിയ താരങ്ങൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ പേരുകൾ സർക്കാരിന് കൈമാറുമെന്നും സംഘടനകൾ അറിയിക്കുകയും ചെയ്തതാണ്.
Discussion about this post