പൽഘർ; മഹാരാഷ്ട്രയിലെ പൽഘറിൽ ഗർഭിണി സൂര്യാഘാതമേറ്റ് മരിച്ചു. 21 വയസുള്ള ഗോത്ര വിഭാഗത്തിൽ പെട്ട യുവതിയാണ് മരിച്ചത്. ഗ്രാമത്തിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും തിരിച്ചും ചുട്ടുപൊള്ളുന്ന വെയിലിൽ നടന്നതാണ് സൂര്യാഘാതമേൽക്കാനുള്ള കാരണം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ധനാവ് താലൂക്കിലെ ഒസർ വീര ഗ്രാമത്തിലെ സൊനാലി വാഗാത്, വെയിലിൽ മൂന്നര കിലോമീറ്റർ നടന്ന് ഹൈവേയിൽ എത്തി അവിടെ നിന്നും ഓട്ടോയിൽ ആശുപത്രിയിലേക്ക് വരികയായിരുന്നുവെന്ന് ജില്ലാ സിവിൽ സർജൻ ഡോ.സഞ്ജയ് ബൊദാദെ പറഞ്ഞു.
ഒമ്പതു മാസം ഗർഭിണിയായ സൊനാലിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സിക്കുന്നത്. വെള്ളിയാഴ്ചയും ചികിത്സക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയ സൊനാലി വൈകുന്നേരമായപ്പോൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. ഉടൻതന്നെ ധുണ്ഡൽവാഡിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ നിന്നും കാസ സബ്-ഡിവിഷണൽ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. നല്ല പനിയുണ്ടായിരുന്ന സൊനാലിയെ പരിശോധിച്ച ശേഷം കൂടുതൽ ചികിത്സക്കായി ധുണ്ഡൽവാഡിയിലെ മറ്റൊരു സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ ആംബുലൻസിൽ വച്ചാണ് സൊനാലി മരിച്ചത്. ഗർഭസ്ഥ ശിശുവും അന്തരിച്ചുവെന്ന് ഡോക്ടർ പറഞ്ഞു.
Discussion about this post