ലക്‌നൗ: യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ വിജയിച്ചത് 60 ലധികം മുസ്ലീം സ്ഥാനാർത്ഥികൾ. 395 മുസ്ലീം സ്ഥാനാർത്ഥികളാണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്. ബിജെപിയെക്കുറിച്ച് മുസ്ലീം സമുദായത്തിനുണ്ടായിരുന്ന ആശങ്കയുടെ കാലം കഴിഞ്ഞുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
മുൻസിപ്പൽ കൗൺസിലർ സ്ഥാനങ്ങളിലേക്ക് 358 സ്ഥാനാർത്ഥികളെയും നഗർ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് 32 മുസ്ലീം സ്ഥാനാർത്ഥികളെയുമാണ് ബിജെപി ഇക്കുറി അണിനിരത്തിയിരുന്നത്. നഗരപാലിക (മുൻസിപ്പൽ കൗൺസിൽ) ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് അഞ്ച് മുസ്ലീം സ്ഥാനാർത്ഥികളെയും ബിജെപി മത്സരിപ്പിച്ചിരുന്നു. ഇവരിൽ ആരും വിജയിച്ചില്ല. പക്ഷെ നഗർ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച 32 പേരിൽ അഞ്ച് പേർ വിജയിച്ചു.
കൗൺസിലർമാരായി മത്സരിച്ച മുസ്ലീം സ്ഥാനാർത്ഥികളിൽ 56 പേരും വിജയിച്ചതായി ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ കുൻവർ ബാസിത് അലി പറഞ്ഞു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്നതാണ് ബിജെപിയുടെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ മുസ്ലീം സമുദായത്തെ ധ്രുവീകരിച്ച് വോട്ടുകൾ ഏകീകരിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. അതിന്റെ ഫലമായിരുന്നു കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം. ഫലം വന്നതിന് ശേഷം ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. അതിനിടയിലാണ് ഉത്തർപ്രദേശിൽ മുസ്ലീം സമുദായം ബിജെപിയുമായി കൂടുതൽ അടുക്കുന്നതിന്റെ തെളിവുകൾ പുറത്തുവരുന്നത്.
Discussion about this post