തിരുവനന്തപുരം: ബാലരാമപുരത്ത് അൽ അമൻ മതപഠനകേന്ദ്രത്തിൽ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയ പ്രണയനൈരാശ്യം കൊണ്ട് മരിച്ചതെന്ന് പ്രചരിപ്പിക്കാൻ നീക്കം. വാട്‌സ് ആപ്പ് വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചാണ് ഇതിനുളള നീക്കം നടക്കുന്നത്. മതപഠന കേന്ദ്രത്തിലെ ഉസ്താദിനും അധ്യാപകനുമെതിരായ അസ്മിയയുടെ ബന്ധുക്കളുടെ ആരോപണങ്ങളെ വഴിതിരിച്ചുവിടുകയാണ് ഇത്തരം മെസേജുകളുടെ ലക്ഷ്യം.
അസ്മിയയുടെ ബന്ധുക്കളാണ് ഇത്തരം മെസേജുകൾ പ്രചരിക്കുന്നതായി മാദ്ധ്യമങ്ങളോട് പറഞ്ഞത്. മരണം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിൽ തുണിയോ കയറോ മുറുകിയതിന്റെ പാടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നതെന്ന് ബന്ധു പറഞ്ഞു. പക്ഷെ അബോധാവസ്ഥയിലാക്കിയ ശേഷം അങ്ങനെ ചെയ്യാമല്ലോയെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.
മരണത്തിന് കുറച്ച് മുൻപ് വിളിച്ചപ്പോൾ ഉമ്മാ എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകണേയെന്ന് ആയിരുന്നു അസ്മിയ പറഞ്ഞത്. എല്ലാ വെള്ളിയാഴ്ചകളിലും വീട്ടിലേക്ക് വിളിച്ചിരുന്ന മകൾ കഴിഞ്ഞ വെളളിയാഴ്ച വിളിച്ചുമില്ല. ഇതേ തുടർന്നാണ് അമ്മ അങ്ങോട്ട് വിളിച്ചത്. അപ്പോഴാണ് തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നും ഉസ്താദും അദ്ധ്യാപകനും ഒറ്റപ്പെടുത്തുന്നുവെന്നും മകൾ പരാതി പറഞ്ഞത്. അതനുരിച്ചാണ് അസ്മിയയുടെ ഉമ്മ മതപഠന കേന്ദ്രത്തിൽ എത്തിയത്.
എന്നാൽ അസ്മിയ കുളിമുറിയിലാണെന്ന് പറഞ്ഞ് സ്ഥാപന അധികൃതർ ഉമ്മയെ പുറത്ത് ഇരുത്തുകയായിരുന്നു. പിന്നീട് ഇവർ ബലം പ്രയോഗിച്ച് അകത്ത് കയറിയപ്പോഴാണ് മകൾ മരിച്ചതായി മനസിലായത്. ആശുപത്രിയിലെത്തിക്കാനോ അതിനുളള സൗകര്യമൊരുക്കാനോ ആരും മെനക്കെട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ അസ്മിയയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ജസ്റ്റീസ് ഫോർ അസ്മിയ എന്ന ഹാഷ്ടാഗിൽ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്.
Discussion about this post