തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് 17 കാരിയായ അസ്മിയ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മതപഠനകേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെയെന്ന് സൂചന. 35 ഓളം പെൺകുട്ടികൾ താമസിച്ച് പഠനം നടത്തുന്ന ഇവിടെ ഹോസ്റ്റൽ നടത്താൻ പോലുമുളള അനുമതിയില്ലെന്നാണ് വിവരം.
ട്രസ്റ്റിന് കീഴിലുളള ഖദീജത്തുൽ ഖുദ്ര വുമൺസ് അറബിക് കോളജിലാണ് അസ്മിയ പഠിച്ചിരുന്നത്. സ്ഥാപനത്തിൽ ഹോസ്റ്റൽ നടത്തിപ്പിനുളള അനുമതിയുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകർ ആരായുമ്പോൾ സ്ഥാപനത്തിലെ ഉസ്താദിനും നടത്തിപ്പുകാർക്കും കൃത്യമായ മറുപടിയില്ല. അഫിലിയേഷൻ ഉണ്ടോയെന്ന കാര്യത്തിലും വ്യക്തമായ മറുപടി അധികൃതർ നൽകുന്നില്ല. ഹോസ്റ്റൽ നടത്തിപ്പ് പഞ്ചായത്തുമായി ബന്ധപ്പെട്ട് തർക്കത്തിലാണെന്നാണ് ഇവർ പറയുന്നത്. അത് പക്ഷെ 2018 ലുണ്ടായ തർക്കത്തെക്കുറിച്ചാണ്.
അതിന് ശേഷം ഇത്രയും നാളും വേണ്ടത്ര അനുമതികൾ ഇല്ലാതെ ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് വേണം മനസിലാക്കാൻ. പരിശോധന നടത്താനോ നടപടിയെടുക്കാനോ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. 23 വർഷമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് നടത്തിപ്പുകാർ അവകാശപ്പെടുന്നത്. എന്നിട്ടും വേണ്ടത്ര അനുമതിയില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ലൈഫ് ലോംഗ് എഡ്യുക്കേഷൻ -കേരളയുടെ (സ്‌കോൾ കേരള) പ്ലസ് ടു സർട്ടിഫിക്കറ്റ് ആണ് ഇവിടെ നിന്നും നൽകുന്നത്. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിംഗിന്റേതാണെന്നും നടത്തിപ്പുകാർ പറയുന്നു. ശനിയാഴ്ച വൈകിട്ടാണ് ബീമാപളളി സ്വദേശിനിയായ അസ്മിയയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈബ്രറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയ വിളിച്ചത് അനുസരിച്ച് ഇവിടെയെത്തിയ വീട്ടുകാരെ ഒന്നര മണിക്കൂറോളം സ്ഥാപനത്തിനുളളിലേക്ക് കയറ്റിയില്ല. ഇതിനിടയിലാണ് അസ്മിയ തൂങ്ങി മരിക്കുന്നത്.
വീട്ടുകാരോട് അസ്മിയ കുളിക്കുകയാണെന്നും കാത്തിരിക്കാനുമാണ് സ്ഥാപന അധികൃതർ പറഞ്ഞത്. ഒന്നര മണിക്കൂറായിട്ടും കാണാഞ്ഞതോടെ ഇവർ ബഹളമുണ്ടാക്കി അകത്ത് കയറുകയായിരുന്നു. അപ്പോഴാണ് മകളെ കൊണ്ടുവരുന്നത് കാണുന്നത്. സ്ഥാപനത്തിലെ ഉസ്താദിനും ടീച്ചർക്കുമെതിരെ അസ്മിയ നിരന്തരം പരാതി പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു.
Discussion about this post