ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള പോര് മുറുകുന്നു. പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറും, സിദ്ധരാമയ്യയും തമ്മിലാണ് മുഖ്യമന്ത്രി പദത്തിനായി മത്സരം കടുപ്പിച്ചിരിക്കുന്നത്. ഒരിഞ്ച് പോലും വിട്ട് കൊടുക്കാതെയാണ് ഇരുവരും മുഖ്യമന്ത്രി കസേരയ്ക്കായി വാദിക്കുന്നത്.
ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎൽഎയായി പ്രവർത്തിക്കാമെന്നുമാണ് ഡികെ ശിവകുമാർ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തമാക്കിയത്. എല്ലാം ഭൂരിപക്ഷ പിന്തുണ പരിഗണിച്ച് മുഖ്യമന്ത്രി സ്ഥാനം പ്രഖ്യാപിക്കണമെന്ന് ആവർത്തിക്കുകയാണ് സിദ്ധരാമയ്യ. രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം നൽകാനാണ് സാധ്യതയെങ്കിലും ആദ്യം ആരു ഭരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇത് വരെ സമവായമായിട്ടില്ല.
സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ തന്റെ ഊഴമാണെന്നും ശിവകുമാർ ഖാർഗെയോട് പറഞ്ഞതായാണ് വിവരം. പോരിന് അന്ത്യം കാണാനാവാത്ത സാഹചര്യത്തിൽ സോണിയാ ഗാന്ധി തന്നെ നേരിട്ട് മദ്ധ്യസ്ഥത വഹിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.പ്രിയങ്ക ഗാന്ധിക്കൊപ്പം ഹിമാചലിലെ ഷിംലയിലുള്ള സോണിയ ഇന്നു ഡൽഹിയിലെത്തും
മുഖ്യമന്ത്രിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്. ഉപമുഖ്യമന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കുമെന്നാണു വിവരം. നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞ നീട്ടിവച്ചേക്കും.
Discussion about this post