പാലക്കാട്: തൊട്ടതിലെല്ലാം അഴിമതി നടത്തിയ ഒരു സർക്കാർ ഇതിനു മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . പാലക്കാട് നടന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഴിമതി നടത്തി. മുഖ്യമന്ത്രി തന്നെയാണ് അഴിമതിയുടെ സൂത്രധാരനും, ഗുണഭോക്താവും. ഭരണത്തെ അഴിമതി നടത്താനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ്. എല്ലാ അഴിമതി പണവും അവസാനം ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് അഴിമതി ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ പിണറായി വിജയൻ എല്ലാ കള്ളന്മാരുടെയും കൊള്ളക്കാരുടെയും സംരക്ഷണ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി ലോകത്തിന് മുന്നിൽ കേരളത്തിന്റെ പ്രതിച്ഛായ തകർത്തു. മോദിസർക്കാർ രാജ്യത്തിന്റെ യശസ്സ് ഹിമാലയത്തോളം ഉയർത്തി. കാർഷികം, സാമ്പത്തികം, വ്യവസായം ഉൾപ്പെടെ സമസ്തമേഖലകളിലും വികസനത്തിലൂടെ അത്ഭുതകരമായ പരിവർത്തനം കൊണ്ടുവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡിനെ തുടർന്ന് പല രാജ്യങ്ങളും തകർന്നപ്പോൾ ഭാരതം സാമ്പത്തിക മേഖലയിൽ കുതിച്ചുയരുകയായിരുന്നു.പിണറായി സർക്കാരാകട്ടെ ജനങ്ങളെ ദ്രോഹിക്കുകയാണ്. പാവപ്പെട്ടവരുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. നികുതിപ്പണം വരെ കൊള്ളയടിച്ചു. കേരളത്തെ കടക്കെണിയിൽ മുക്കിയ സർക്കാരാണ്. മോദി സർക്കാരിന്റെ ഒമ്പത് വർഷവും, പിണറായിയുടെ ഏഴ് വർഷവും ജനങ്ങൾക്ക് വിലയിരുത്താനുള്ള കാലയളവാണ്. ഒന്നും തന്നെ എടുത്തുപറഞ്ഞ് ആഘോഷിക്കാനില്ലാത്തതിനാൽ പിണറായി സർക്കാരിന്റെ രണ്ടാംവാർഷികം കോടിക്കണക്കിന് രൂപയുടെ പരസ്യം ചെയ്താണ് ആഘോഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടപത്തി.
അതേസമയം, മോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി മെയ് 30 മുതൽ ജൂൺ 30വരെ ഒരുമാസം നീളുന്ന ജനസമ്പർക്ക പരിപാടികളുമായി വിപുലമായി ആഘോഷിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കേരളം ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ കേന്ദ്രം ഓരോ മാസവും 71,000 പേർക്ക് ജോലി നൽകി കൊണ്ടിരിക്കുകയാണ്. തൊഴിൽ അന്വേഷകരായ ചെറുപ്പക്കാരിപ്പോൾ തൊഴിൽദാതാക്കളായി മാറി. കേന്ദ്രം അതിശക്തമായി മുന്നോട്ട് പോകുമ്പോൾ കേരളം കിതയ്ക്കുകയാണ്. ശബരിഗിരി റെയിൽപാതക്കായി മോദി സർക്കാർ ഫലപ്രദമായി ഇടപെട്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ദേശീയപാത വികസനത്തിന് കേരളത്തിന് നിഷേധാത്മക നിലപാടാണുള്ളത്. കേന്ദ്രപദ്ധതികൾ സ്വന്തം പേരിലാക്കി മുഖ്യമന്ത്രി അവതരിക്കുകയാണെന്നും, ജൽജീവൻ മിഷൻ പദ്ധതി അട്ടിമറിച്ചതായും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പിണറായി സർക്കാരിന്റെ അഴിമതി, ജനദ്രോഹ നടപടികൾക്കെതിരെ 20 മുതൽ 27 വരെ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Discussion about this post