തിരുവനന്തപുരം : ലോകം ഇന്ന് ഒരേ മനസോടെ കേരളത്തിന്റെ മികവ് നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വികസന മുരടിപ്പും, അഴിമതിയുമുണ്ടായിരുന്നു. ആളുകൾ തലയിൽ കൈ വച്ച് ഈ ശാപത്തിൽ നിന്ന് മോചനം നൽകണമേയെന്ന് പ്രാർത്ഥിച്ചു. എൽ ഡി എഫിന് പുറത്തുള്ളവരും തെരഞ്ഞെടുപ്പിൽ സഹായിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.
ആരോഗ്യ രംഗത്ത് നാം ഒരുക്കിയ സംവിധാനങ്ങളെ മറികടന്ന് പോകാൻ കോവിഡിന് പോലും സാധിച്ചില്ല. സംസ്ഥാനത്ത് സ്‌കൂളുകളും മനോഹരമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇന്ന് ലോകത്തിന് മാതൃകയാണ്. പ്രളയ കെടുതി നേരിടുന്നത് കണ്ട് ലോകം മുഴുവൻ ആശ്ചര്യപ്പെട്ടു. 80,000 കോടി രൂപയുടെ വികസനമാണ് ഏഴ് വർഷമായി കേരളത്തിൽ നടത്തിയത്. എന്തിനും ഇല്ല, ഇല്ല എന്ന് പറയുന്ന സർക്കാരായിരുന്നു യുഡിഎഫിന്റേത്. ആശുപത്രിയിൽ ഡോക്ടർ ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നായിരു മറുപടി.
ഗാന്ധിയേയും നെഹ്‌റുവിനേയും അബുൾ കലാം ആസാദിനേയും മുഗൾ ഭരണത്തേയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുന്നുണ്ടെന്നും എന്നാൽ കേരളത്തിൽ അത് നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post