ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ന് പ്രധാനമന്ത്രിയെ കണ്ട് ഉദ്ഘാടനത്തിനായി ക്ഷണിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച നിലവിലെ പാർലമെന്റ് മന്ദിരത്തിന് പകരമാണ് പുതിയ പാർലമെന്റ് മന്ദിരം. ആ്ത്മനിർഭർ ഭാരതിന്റെ അടയാളമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം ഉയർന്നത്. മാർച്ച് അവസാനം പ്രധാനമന്ത്രി പാർലമെന്റ് മന്ദിരത്തിലെത്തി നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു. പ്രധാന കവാടത്തിന് പുറമേ ത്രികോണാകൃതിയിലുളള കവാടവും മികച്ച സൗകര്യങ്ങളും ഒരുക്കിയാണ് പാർലമെന്റ് മന്ദിരം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
65,000 ചതുരശ്രമീറ്ററിൽ നാല് നിലകളുളള മന്ദിരത്തിൽ 1200 എംപിമാർക്ക് ഒരേ സമയം ഇരിക്കാനാകും. മോദി സർക്കാരിന്റെ ഒൻപതാം വാർഷിക സമയത്താണ് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്.
ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡ് ആണ് പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം നിർവ്വഹിച്ചത്. ഇന്ത്യയുടെ ജനാധിപത്യ, സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് നിർമാണം. 2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ കെട്ടിടസമുച്ചയത്തിന്റെ നിർമാണത്തിന് തറക്കല്ലിട്ടത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്രസർക്കാർ വിഭാവനം ചെയ്തത്.
എംപിമാർക്കുളള ലോഞ്ച്, ലൈബ്രറി, വിവിധ പാർലമെന്ററി സമിതികൾക്കായുളള മുറികൾ, ഭക്ഷണം കഴിക്കാനുളള സ്ഥലം, വിശ്രമസ്ഥലം തുടങ്ങി വിശാലമായ സൗകര്യങ്ങളോടെയാണ് പാർലമെന്റ് മന്ദിരം ഒരുങ്ങുന്നത്.
നിലവിലെ പാർലമെന്റ് മന്ദിരം 1927 ൽ ഗവർണർ ജനറലായിരുന്ന ലോർഡ് ഇർവിനാണ് ഉദ്ഘാടനം ചെയ്തത്. സ്ഥലപരിമിതി മൂലം അംഗങ്ങൾ വീർപ്പുമുട്ടിയിരുന്ന സാഹചര്യത്തിലാണ് മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്.
Discussion about this post