ഹൈദരാബാദ്: കൊഹ്ലിയുടെ ബാറ്റിംഗ് കരുത്തിൽ നാല് പന്തുകൾ അവശേഷിക്കെ സൺറൈസേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് എട്ട് വിക്കറ്റിന്റെ വിജയം നേടി. സൺറൈസേഴ്‌സ് ഉയർത്തിയ 187 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ചലഞ്ചേഴ്‌സ് കൊഹ്ലിയുടെ സെഞ്ച്വറിയുടെയും ഡൂപ്ലസിസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിൽ അനായാസ ജയം നേടുകയായിരുന്നു.
പതിനേഴാം ഓവറിലാണ് കൊഹ്ലി സെഞ്ച്വറി നേടിയത്. ഗ്രൗണ്ടിൽ ആർത്തുവിളിച്ച ആരാധകരെ നിരാശയിലാക്കി കൊഹ്ലി തൊട്ടടുത്ത പന്തിൽ പുറത്താകുകയും ചെയ്തു. 63 പന്തിൽ 12 ഫോറും നാല് സിക്‌സറുകളും അടക്കമായിരുന്നു കൊഹ്ലിയുടെ ഉജ്ജ്വല പ്രകടനം.
ക്യാപ്റ്റൻ ഡൂപ്ലസിസ് 71 റൺസെടുത്ത് കൊഹ്ലിക്ക് മികച്ച പിന്തുണ നൽകി. 47 പന്തിൽ നിന്നാണ് ഏഴ് ഫോറുകളും രണ്ട് സിക്‌സറുകളും അടക്കം ഡൂപ്ലസിസ് 71 റൺസെടുത്തത്. ഓപ്പണിംഗിലിറങ്ങിയ ഇരുവരും ടീമിനെ വിജയത്തിന്റെ വക്കിലെത്തിച്ചാണ് മടങ്ങിയത്. 19.2 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് വിജയം സ്വന്തമാക്കി.
17 ാമത്തെ ഓവറിൽ നാലാം പന്തിലാണ് കൊഹ്ലി ഭുവനേശ്വർ കുമാറിനെ ഗാലറിയിലേക്ക് സിക്‌സർ പറത്തി സെഞ്ച്വറി നേടിയത്. അഞ്ചാം പന്തിൽ പുറത്താകുകയും ചെയ്തു. പതിനെട്ടാം ഓവറിൽ ഡൂപ്ലെസിസും പുറത്തായി. ഈ സീസണിലെ കൊഹ്ലിയുടെ ആദ്യ സെഞ്ച്വറിയാണിത്. ഐപിഎലിൽ കൊഹ്ലി നേടുന്ന ആറാം സെഞ്ച്വറിയും. ഇതോടെ സെഞ്ച്വറിയിൽ കൊഹ്ലി റോയൽ ചലഞ്ചേഴ്‌സിന്റെ മുൻതാരം ക്രിസ് ഗെയ്‌ലിനൊപ്പം എത്തി. ആറ് സെഞ്ച്വറികളാണ് ക്രിസ് ഗെയ്‌ലും നേടിയിട്ടുളളത്.
2019 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആയിരുന്നു ഇതിന് മുൻപ് കൊഹ്ലിയുടെ ഐപിഎൽ സെഞ്ച്വറി. ഹെയ്ൻ റിച്ച് ക്ലാസന്റെ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദ് 186 റൺസ് സ്‌കോർ ചെയ്തത്. 51 പന്തുകളിൽ എട്ട് ഫോറുകളും ആറ് സിക്‌സറുകളും അടക്കം 104 റൺസാണ് ക്ലാസൻ സ്‌കോർ ചെയ്തത്. ക്ലാസന്റെ ക്ലാസിക് സെഞ്ച്വറി പിറന്നത്.
Discussion about this post