ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ ഭരണം കൈക്കുള്ളിലാക്കിയിട്ടും ആശ്വസിക്കാൻ വകയില്ലാത്ത അവസ്ഥയിൽ ആയിരുന്നു കോൺഗ്രസ്. ഭരണം ലഭിച്ചെങ്കിലും ആര് ഭരിക്കും എന്നതായി കോൺഗ്രസിന് മുൻപിലെ ചോദ്യം. ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിൽ ഇതിന് സിദ്ധരാമയ്യയെന്ന പരിഹാരം കോൺഗ്രസ് കണ്ടെത്തി. ഭരണം പിടിക്കാൻ സംസ്ഥാനത്ത് അരയും തലയും മുറുക്കിയിറങ്ങിയ ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി കോൺഗ്രസ് തണുപ്പിച്ചു. ശനിയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുൾപ്പെടെ 11 പ്രതിപക്ഷ നേതാക്കൾക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ കോൺഗ്രസ് മാറ്റിനിർത്തി. കർണാടകയിൽ കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് കേരളത്തിലെ ഇടത് വിഭാഗമാണ്. അങ്ങനെയിരിക്കേ പിണറായി വിജയനെ ചടങ്ങിൽ നിന്നും മാറ്റി നിർത്തിയത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
കർണാടകയിൽ ബിജെപിയ്ക്ക് ഭരണം നഷ്ടമായപ്പോൾ ദക്ഷിണേന്ത്യ ബിജെപി മുക്തമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ക്യാമ്പയ്ൻ നടത്തിയവരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് വിഭാഗം. എന്നിട്ടും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ പരിപാടിയിൽ നിന്നും കോൺഗ്രസ് മാറ്റി നിർത്തിയത് എന്തിനാകും?. അതിന് പിന്നിലെ കാരണം ഇതാണ്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും കോൺഗ്രസ് മാറ്റി നിർത്തിയത്. ഈ സംസ്ഥാനങ്ങളിലെല്ലാം ഇവരുടെ പാർട്ടികളുടെ പ്രധാന എതിരാളി കോൺഗ്രസ് ആണ് എന്നതാണ് ഇതിനുള്ള കാരണം.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെയും കോൺഗ്രസിനെയും ഒരു പോലെ തറപറ്റിക്കുകയാണ് കെസിആർ നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ പ്രധാന ലക്ഷ്യം. അതിനായി പ്രതിപക്ഷത്തെയാകെ ഒന്നിച്ച് നിർത്താനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. കോൺഗ്രസ് നേതാക്കളെ പൂർണമായി ഒഴിവാക്കി ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ചന്ദ്രശേഖര റാവു വലിയ റാലി സംഘടിപ്പിച്ചിരുന്നു. ഇത് കോൺഗ്രസിൽ നീരസമുണ്ടാക്കി.
ഡൽഹിയിലും സ്ഥിതി സമാനമാണ്. ബിജെപിയും കോൺഗ്രസും ആംആദ്മിയ്ക്ക് ശത്രുവാണ്. പഞ്ചാബിൽ കാലങ്ങൾ നീണ്ട കോൺഗ്രസ് ഭരണത്തിന് അന്ത്യമിട്ടായിരുന്നു ആംആദ്മിയുടെ വരവ്. ഇതോടെ ഈ നീരസം വർദ്ധിച്ചു. ഇരു സംസ്ഥാനങ്ങളും എങ്ങനെയെങ്കിലും നേടിയെടുക്കാനാണ് കോൺഗ്രസ് ശ്രമം. ആന്ധ്രാപ്രദേശ്, കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും നിലവിലെ ഭരണകക്ഷികളുടെ എതിരാളി കോൺഗ്രസ് തന്നെയാണ്.
എന്നാൽ കോൺഗ്രസിന്റെ പ്രധാന എതിരാളി ബിജെപിയാണ്. കർണാടകയിലെ ഭരണ നഷ്ടം കോൺഗ്രസിന്റെ ആത്മവീര്യം വർദ്ധിപ്പിച്ചുവെന്ന സൂചനയും ചിലരെ ഒഴിവാക്കിയതിൽ നിന്നും വ്യക്തമാണ്. ബിജെപിയെ നേരിടാൻ ഒറ്റയ്ക്ക് മതിയെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് ഇതിലൂടെ നടത്തുന്നത്.
Discussion about this post