കൊച്ചി : രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളി ഉയർത്തുന്ന സ്വർണക്കടത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുന്നതായി റിപ്പോർട്ട്. 2019 നു ശേഷം ഇതുവരെ കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ച സ്വർണത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. കഴിഞ്ഞ മാർച്ചിൽ ലോക്സഭയിൽ കേന്ദ്രസർക്കാർ നൽകിയ വിവരങ്ങളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.
റിപ്പോർട്ട് അനുസരിച്ച് കോഴിക്കോട്,കൊച്ചി, തിരുവനന്തപുരം, മാംഗളൂർ വിമാനത്താവളങ്ങളിൽ നിന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ പിടിച്ച സ്വർണത്തിന്റെ അളവ് 1674 കിലോയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയത് . 904 കിലോ. നെടുമ്പാശ്ശേരിയിൽ നിന്ന് 471 കിലോയും തിരുവനന്തപുരത്ത് നിന്ന് 187 കിലോയും പിടികൂടിയിട്ടുണ്ട്. മാംഗളൂരു എയർപോർട്ട് വഴി കടത്തിയ 112 കിലോ സ്വർണവും ഇതുവരെ പിടികൂടിയിട്ടുണ്ട്. പിടിക്കപ്പെടാതെ പോകുന്നത് കൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയ ഭീഷണിയാണ് കേരളം വഴി കടത്തുന്ന സ്വർണമെന്ന് മനസ്സിലാക്കാം.
പാവപ്പെട്ടവൻ എവിടെയെങ്കിലും ഒളിപ്പിച്ച് ഗൾഫിൽ നിന്ന് കുറച്ച് സ്വർണം കടത്തുന്നതാണ് വലിയ കാര്യത്തിൽ പറയുന്നതെന്ന് ജോൺ ബ്രിട്ടാസ് എം.പി പരാമർശിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതിനിടയിലാണ് കേരളത്തിലേക്ക് കടത്തുന്ന സ്വർണത്തിന്റെ അളവ് പുറത്ത് വന്നത്.
Discussion about this post