തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ ഭാരവാഹിത്വത്തിനായി കാട്ടാക്കട കോളേജിൽ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ടത്തിൽ പരസ്യമായി പ്രതികരിക്കാൻ എംഎൽഎമാർക്ക് വിലക്കേർപ്പെടുത്തി സിപിഎം. എംഎൽഎമാരായ ഐ.ബി സതീഷിനും ജി സ്റ്റീഫനുമാണ് വിലക്കേർപ്പെടുത്തിയത്. സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടി പ്രത്യേക കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.
കാട്ടക്കട എംഎൽഎ ഐബി സതീഷ്, അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ എന്നിവരുടെ അറിവില്ലാതെ ആൾമാറാട്ടം നടക്കില്ലെന്നാണ് പാർട്ടിയിൽ നിന്നും തന്നെ ഉയർന്ന ആരോപണം. എന്നാൽ ഇത് നിഷേധിച്ച എംഎൽഎമാർ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയ്ക്ക് കത്ത് നൽകുകയായിരുന്നു. ഇതിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ആൾമാറാട്ടം നടന്നത് തങ്ങൾ അറിയാതെ ആണെന്നാണ് എംഎൽഎമാരുടെ വിശദീകരണം.
അതേസമയം ആൾമാറാട്ടത്തിന് കൂട്ടുനിന്ന കോളേജ് പ്രിൻസിപ്പാൾ ജി.ജെ ഷൈജുവിനെ സ്ഥാനത്ത് നിന്നു നീക്കിയിട്ടുണ്ട്. ഷൈജുവിനെ അദ്ധ്യാപക സ്ഥാനത്ത് നിന്നും സസ്‌പെൻഡ് ചെയ്യാനുള്ള നീക്കത്തിലാണ് സർവ്വകലാശാല അധികൃതർ. സർവ്വകലാശാലയെ ഷൈജു കബളിപ്പിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്.
ഇതിനിടെ ഷൈജുവിനും എസ്എഫ്‌ഐയ്ക്കുമെതിരായ പരാതികൾ കേസ് എടുക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തിൽ സർവ്വകലാശാല രജിസ്ട്രാറും കെഎസ്‌യുവുമാണ് പോലീസിൽ പരാതി നൽകിയത്.
Discussion about this post