എറണാകുളം: ഡ്യൂട്ടിയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. നോട്ടീസിൽ അതിവേഗം മറുപടി നൽകാനും നിർദ്ദേശമുണ്ട്.
കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിലാണ് ഹർജി നൽകിയിരിക്കുന്നത്. സർക്കാരിന്റെ അനാസ്ഥയെ തുടർന്നാണ് വന്ദന കൊല്ലപ്പെട്ടത് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ ആശുപത്രികളിലും ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കണം. ഇതിനായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇക്കഴിഞ്ഞ പത്താം തിയതി ആയിരുന്നു ആശുപത്രിയിൽ വച്ച് വന്ദനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. യുപി സ്‌കൂൾ അദ്ധ്യാപകൻ ആയ സന്ദീപ് ചികിത്സയ്ക്കിടെ പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വന്ദനയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിഷയത്തിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
Discussion about this post