ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദിയുടെ നോമിനേഷൻ സർക്കാർ റദ്ദാക്കി. ഇതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഷാഫി സഅദി പുറത്താകും. സഅദിയെ കൂടാതെ മിർ അസ്ഹർ ഹുസൈൻ, ജി യാക്കൂബ്, ഐഎഎസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളുടെയും സ്ഥാനം പുതുതായി അധികാരത്തിൽ വന്ന സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി.
വഖഫ് ബോർഡ് കൂടാതെ വിവിധ ബോർഡുകളിലെ ചെയർമാൻ പദവികളും സർക്കാർ റദ്ദാക്കിയിട്ടുണ്ട്.ഷാഫി സഅദിയ്ക്കൊപ്പം വഖഫ് ബോർഡ് അംഗങ്ങളായ മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐഎഎസ് ഓഫീസർ സെഹ്റ നസീം എന്നിവരുടെ പേരുകളാണ് റദ്ദാക്കിയത്.
കോൺഗ്രസ് സർക്കാറിൽ മുസ്ലീങ്ങൾക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നൽകണമെന്ന് കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം.
ആഭ്യന്തരം, റവന്യൂ, ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകൾ മുസ്ലീം മന്ത്രിമാർക്ക് നൽകണമെന്നും ആവശ്യം ഉയർത്തിയിരുന്നു. ഉപമുഖ്യമന്ത്രി മുസ്ലീം ആയിരിക്കണമെന്നും 30 സീറ്റുകൾ ഞങ്ങൾക്ക് തരണമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ പറഞ്ഞിരുന്നു.
Discussion about this post