പത്തനംതിട്ട: പത്തനാപുരത്ത് സിപിഐ നേതാവിന്റെ കൈ വിരൽ കടിച്ച് മുറിച്ച സംഭവത്തിൽ പ്രതിയായ സിപിഎം നേതാവിനെതിരെ നടപടിയെടുക്കാതെ പോലീസ്. പരാതി ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവിനെതിരെ പോലീസ് കേസ് എടുക്കാത്തത്. സംഭവം ക്രിമിനൽ കുറ്റമായിട്ടും നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്ത പോലീസിനെതിരെ വിമർശനം ശക്തമാണ്.
വിരൽ മുറിഞ്ഞ സിപിഐ നേതാവ് പരാതി നൽകിയാൽ മാത്രമേ കേസ് എടുക്കാൻ കഴിയൂ എന്നാണ് പോലീസിന്റെ നിലപാട്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ വൈകുന്നതിനെ തുടർന്ന് ചില സിപിഐ നേതാക്കൾ പോലീസുമായി ബന്ധപ്പെട്ടിരുന്നു. ഇതേ കാര്യമാണ് നേതാക്കളോടും പോലീസ് പറയുന്നത്. ഇതോടെയാണ് പോലീസിനെതിരെ പ്രതിഷേധം ഉയർന്നത്. ഈ സാഹചര്യത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിപിഐ നേതാവ് പോലീസിൽ നേരിട്ട് പരാതി നൽകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് പത്താനാപുരത്ത് സിപിഐ- സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി മഹേഷിനാണ് സംഭവത്തിൽ പരിക്കേറ്റത്. സിപിഎം പ്രവർത്തകനായ മഹേഷ് അടുത്തിടെയാണ് പാർട്ടിവിട്ട് സിപിഐയിൽ ചേർന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു കല്ല്യാണ വീട്ടിൽ വച്ച് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മഹേഷും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതായിരുന്നു പിന്നീടുള്ള സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ സിപിഎം നേതാവ് മഹേഷിന്റെ വിരൽ കടിച്ച് മുറിയ്ക്കുകയായിരുന്നു. ഉടനെ മഹേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഹേഷിനെ എത്തിച്ചെങ്കിലും വിരൽ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല.
Discussion about this post