ഇടുക്കി: അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട് വനത്തിലേക്ക് തിരികെ പോയി. നിലവിൽ ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. കാട്ടാന കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാത മുറിച്ചു കടന്നിട്ടുണ്ട്. കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. അതേസമയം അരിക്കൊമ്പൻ ഇവിടെ നിന്നും ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു.
അരിക്കൊമ്പന്റെ ഇപ്പോഴത്തെ സഞ്ചാരപാത ചിന്നക്കനാൽ ദിശയിലാണ്. ഇപ്പോഴത്തെ സഞ്ചാരപാതയിൽ തുടർന്നാൽ അരിക്കൊമ്പന് ചിന്നക്കനാലിൽ എത്തിച്ചേരാനാകുമെന്നാണ് വിവരം.കൊട്ടാരക്കാര – ഡിണ്ടിഗൽ ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്റെ നീക്കം. മതികെട്ടാൻചോല ഇറങ്ങിയാൽ അരിക്കൊമ്പന് ചിന്നക്കനാൽ ഭാഗത്തേക്കു പോകാനാകും.
പെരിയാറിൽ ഇറക്കിവിട്ട അരിക്കൊമ്പൻ കുമളിക്കടുത്തുള്ള ജനവാസമേഖല വരെ എത്തിയത് ഇതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. റോസാപ്പൂക്കണ്ടം പ്രദേശത്ത് നൂറുമീറ്റർ അടുത്തായി ആന ഇന്നലെ രാത്രിയാണ് എത്തിയത്. തുടർന്ന് വനത്തോട് ചേർന്നുള്ള വീട്ടിന്റെ ജനലിലൂടെ തുമ്പിക്കൈ ഇട്ടു. വീട്ടുകാർ ബഹളം വച്ചു. റേഡിയോ കോളർ സിഗ്നൽ പ്രകാരം സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു.
Discussion about this post