മലപ്പുറം: നിരവധി പരാതികൾ നൽകിയിട്ടും പഞ്ചായത്ത് അധികൃതർ പരിഹാരം കാണാത്തതിൽ മനംനൊന്ത് സിപിഎം അനുഭാവി ആത്മഹത്യ ചെയ്തു. മോയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാഖ് പയമ്പോറാട്ട് ആണ് ആത്മഹത്യ ചെയ്തത്. തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭാര്യാ സഹോദരൻ കൂടിയാണ് റസാഖ്.
രാവിലെയോടെയായിരുന്നു സംഭവം. പുളിക്കൽ പഞ്ചായത്ത് ഓഫീസിനുള്ളിലായിരുന്നു റസാഖിനെ മരിച്ച തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് റസാഖിന് ചില പരാതികൾ ഉണ്ടായിരുന്നു. ഇതിൽ പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് നിരവധി പരാതികൾ നൽകിയിരുന്നു. ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തതിൽ മനസ്സ് മടുത്തായിരുന്നു ആത്മഹത്യ.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അടുത്തിടെ റസാഖിന്റെ സഹോദരൻ മരിച്ചിരുന്നു. പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചാണ് സഹോദരൻ മരിച്ചതെന്നും അതിനാൽ പ്ലാന്റിനെതിരെ നടപടി സ്വീകരിക്കണം എന്നുമായിരുന്നു റസാഖിന്റെ പരാതി. എന്നാൽ ഇത് പഞ്ചായത്ത് അവഗണിച്ചു. നാളിതുവരെ റസാഖ് നൽകിയ പരാതിയും മറ്റ് രേഖകളും സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയ ശേഷമായിരുന്നു റസാഖ് തൂങ്ങിമരിച്ചത്.
നിലവിൽ പുളിക്കൽ പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. സ്വന്തം അനുഭാവിയോട് തന്നെ അധികൃതർ കാണിച്ച അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. അടുത്തിടെ സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാൻ റസാഖ് വിട്ട് നൽകിയിരുന്നു.
Discussion about this post