കൊച്ചി: തൃശൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിയിൽ കാറൽ മാർക്‌സിനെ മുതൽ എംവി ഗോവിന്ദനെ വരെ ട്രോളിയ കോൺഗ്രസ് പ്രവർത്തകനും നടനുമായ രമേഷ് പിഷാരടിക്കെതിരെ സൈബർ സഖാക്കൾ. സമീപകാലത്ത് സിപിഎം വിവാദത്തിലായ ഇൻഡിഗോ മുതൽ കെ റെയിലും അപ്പക്കച്ചടവും എഐ ക്യാമറ വിവാദവും ഒക്കെ ആക്ഷേപഹാസ്യരൂപത്തിൽ പരാമർശിച്ച പിഷാരടിയുടെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയതോടെയാണ് സൈബർ സഖാക്കൾ പ്രതിരോധം ആരംഭിച്ചത്.
കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് തന്റെ ഒരു സുഹൃത്തുമായി നടത്തിയ സംഭാഷണത്തിന്റെ രൂപത്തിലാണ് രമേഷ് പിഷാരടി സിപിഎം നിലപാടുകളെ അടിമുടി ട്രോളിയത്.
തന്റെ പ്രസംഗത്തിന് കൈയ്യടിച്ചില്ലെങ്കിലും കുഴപ്പമില്ല കാരണം വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടുവന്നവരല്ല ഇവിടിരിക്കുന്നതെന്ന് പറഞ്ഞായിരുന്നു പിഷാരടി പ്രസംഗം തുടങ്ങിയത്. നിങ്ങളിൽ രണ്ട് പേർ കൈയ്യടിച്ചില്ല അതുകൊണ്ട് നാളെ നിങ്ങൾക്ക് പണി തരണോന്ന് ഞങ്ങൾ ഒന്ന് ആലോചിക്കട്ടെയെന്ന് ഇവിടിരിക്കുന്ന ആരും പറയില്ലെന്നും പിഷാരടി പറഞ്ഞു. യൂത്ത് കോൺഗ്രസുകാരും വേദിയിലുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുമൊക്കെ പിഷാരടിയുടെ പ്രസംഗത്തിനിടെ നർമ്മം ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
നേതാക്കൻമാരെല്ലാം ഇപ്പോൾ തമാശക്കാരാണ്. അവരോടാണ് തന്നെപ്പോലുളളവർ കോമഡി പറഞ്ഞ് മത്സരിക്കേണ്ടി വരുന്നത്. ഒരു വേദിയിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ അതുവഴി ഒരു വിമാനം പോയി. അത് കണ്ടപ്പോൾ ആളുകൾ ചിരിക്കാൻ തുടങ്ങി. എന്താണെന്ന് നോക്കിയപ്പോഴാണ് അതിൽ ഇൻഡിഗോ എന്ന് എഴുതിയിട്ടുണ്ടായിരുന്നുവെന്ന് കണ്ടത്. ചിരി നിർത്താതായതോടെ താൻ കൈ കൊണ്ട് അത്ര പ്രത്യേകതയൊന്നും ഇല്ലാത്ത ഒരു ആക്ഷൻ കാണിച്ചു ആൾക്കാരെ സമാധാനപ്പെടുത്തി എന്നിട്ട് ട്രെയിനിന്റെ ശബ്ദം അനുകരിക്കാൻ പോകുകയാണെന്ന് പറഞ്ഞു. ട്രെയിൻ എന്ന് കേട്ടതോടെ ആളുകൾ പിന്നെയും ചിരിക്കാൻ തുടങ്ങിയെന്ന് കെ റെയിലിനെ പരോക്ഷമായി ട്രോളി രമേഷ് പിഷാരടി പറഞ്ഞു.
ഇപ്പോ ചിരിക്കണ്ട ഒരു തമാശ പറയും അപ്പം ചിരിച്ചാൽ മതിയെന്ന് പറഞ്ഞു. അപ്പം എന്ന് കേട്ടപ്പോൾ ആളുകൾ വീണ്ടും ചിരിക്കാൻ തുടങ്ങി. ഈ മേഖലയിൽ ടൈറ്റ് കോംപെറ്റീഷൻ ആണെന്നും ആരൊക്കെയാണ് തമാശയുടെ മേഖലയിലേക്ക് ഇറങ്ങിയിരിക്കുന്നതെന്ന് പറയാൻ പറ്റില്ലെന്നും സിപിഎം നേതാക്കളെ ട്രോളി പിഷാരടി പറഞ്ഞു. കോൺഗ്രസിലെ എഐ ഗ്രൂപ്പുകളെ എഐ ക്യാമറ വിവാദവുമായിട്ടാണ് പിഷാരടി കൂട്ടിയിണക്കിയത്.
രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു. പ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചു തുടങ്ങിയതോടെ പിഷാരടിയുടെ മുൻ അഭിമുഖങ്ങളുൾപ്പെടെ കുത്തിപ്പൊക്കിയാണ് സൈബർ സഖാക്കൾ ആക്ഷേപങ്ങളുമായി രംഗത്തെത്തിയത്. പണ്ട് കംപ്യൂട്ടറിനെതിരെ സമരം ചെയ്തവരാണെന്നും ആ സമരം വിജയിച്ചിരുന്നെങ്കിൽ ഇന്ന് സൈബർ സ്‌പേസ് പോലും ഇവിടെ ഉണ്ടാകില്ലായിരുന്നുവെന്നും പിഷാരടി പരിഹസിച്ചു.
ലോകത്തിന്റെ ഏത് കോണിൽ എന്ത് നടന്നാലും അത് നമ്മുടെ വകയാണ് എന്ന് പറയുന്ന പരിപാടി പണ്ടു മുതലേ ഇവരുടെ കൈയ്യിലുണ്ടെന്നും 100-150 വർഷം മുൻപ് ഇന്നത്തെ ലോകത്ത് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ പോലുമാകാതിരുന്ന കാലത്ത് ഒരാൾ എഴുതിയ ഒറ്റ പുസ്തകവും കെട്ടിപ്പിടിച്ച് നാളെയോ മറ്റെന്നാളോ അതുപോലെ ആകുമെന്നും സ്വർഗം വരുമെന്നും പറഞ്ഞിരിക്കുകയാണെന്നും ഉൾപ്പെടെ പിഷാരടി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.
Discussion about this post