പണ്ട് നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്നതും ഇത് അപൂർവ്വവുമായ ഒരു വൃക്ഷമാണ് മുള്ള് മുരിക്ക്. ‘കരിക്ക് പൊന്തിയ നേരത്ത് മുരിക്കിൻ തൈയ്യേ നിന്നുടെ ചോട്ടിൽ മുറുക്കിത്തുപ്പിയതാരാണ്’ എന്ന പാട്ട് കേട്ടിട്ടില്ലേ. കൽമതിൽ വ്യാപകമാകും മുൻപ് മതില് കെട്ടനും വിറക്പുരയ്ക്ക് താങ്ങായും മുള്ള് മുരിക്ക് ഉപയോഗിച്ചിരുന്നു.
അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് അമോണിയയാക്കി മണ്ണിൽ കലർത്താൻ മുരിക്കിന് നല്ല കഴിവുണ്ട്.മുയലുകളുടെയും കുഞ്ഞാടുകളുടെയും പ്രിയപ്പെട്ട തീറ്റയാണ് മുരിക്കില. ഇതുകൊണ്ട് നമുക്കും നല്ല തോരൻ വെക്കാം. ഒട്ടേറെ പോഷകങ്ങളുണ്ടിതിൽ. പയറിലയുടെ അതേരുചിയാണ്. നല്ല നാരുള്ളതുകൊണ്ട് ദഹനവും എളുപ്പം. ആർത്തവക്രമക്കേട് ഇല്ലാതാക്കാം.
ഇല, വിത്ത്, തടി, തൊലി, പൂവ് എന്നിവയെല്ലാം ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. മുറിവെണ്ണ, നാരായണതൈലം, അഭയലവണ, ഗോപാൽതൈലം എന്നിവയ്‌ക്കെല്ലാം മുരിക്ക് അത്യന്താപേക്ഷിതമാണ്. മുറിവ്എണ്ണ പോലുള്ള തൈലങ്ങൾ നിർമ്മിക്കുന്നതിന് ഈ സസ്യത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. വടക്കേ മലബാറിൽ പൂരോത്സവത്തിന് പൂവിടാൻ ഇതിന്റെ ചുവന്ന നിറമുള്ള പൂവ് ഉപയോഗിക്കാറുണ്ട്.
ഇഡ്ഡലി തട്ടിൽ വച്ചുണ്ടാക്കിയ ഇഡ്ഡലി പോഷകഗുണങ്ങളിൽ മുൻപന്തിയിലാണ്. ബംഗാളിൽ ശോധനക്കുറവിന് മുരിക്കില കിച്ചടിയായി ഉപയോഗിക്കുന്നുണ്ട്. കൃമിശല്യത്തിനും മൂലക്കുരുവിനുമെല്ലാം മുരിക്ക് ഉത്തമമത്രേ. കർണാടകത്തിൽ മുലപ്പാൽ വർധിക്കാനും തമിഴ്‌നാട്ടിൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ബർമയിൽ പനിക്കും ചൈനയിൽ കരൾരോഗത്തിനും ഇൻഡൊനീഷ്യയിൽ വയറിളക്കത്തിനും ചികിത്സയ്ക്ക് മുരിക്കിന്റെ വിവിധഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.
കേരളത്തിലെ മണ്ണും കാലാവസ്ഥയും മുരിക്ക് വളരുവാൻ യോജിച്ചതാണ്. കമ്പുമുറിച്ചുവച്ച് നട്ടുവളർത്തുന്നതാണ് ഏറ്റവും ഉത്തമം. 6-7 സെ.മീ. വ്യാസവും 1-1.5 മീറ്റർ നീളവുമുള്ള കമ്പുകളാണ് നടാൻ ഉത്തമം. വിത്തു പാകിയും നടാം. കാലവർഷാരംഭത്തിൽ ഇവ നടാം. പ്രത്യേകിച്ച് വളപ്രയോഗം ആവശ്യമില്ലെങ്കിൽക്കൂടിയും ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർത്ത് നടുന്നതാണ് ഉചിതം. നട്ട കമ്പുകളുടെ മുകൾഭാഗം ചീയാതിരിക്കുവാൻ പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു കെട്ടണം. കൂടാതെ, മഴക്കാലത്ത് മുരിക്കിന്റെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും ഒഴിവാക്കണം. വളർന്നുവരുന്ന കാലഘട്ടത്തിൽ കളയെടുപ്പു നടത്തുകയും ജൈവവളങ്ങൾ നൽകുകയും ചെയ്യാം.നല്ല കാറ്റുള്ള സ്ഥലങ്ങളിൽ മുരിക്ക് വളർത്തി കാറ്റിന്റെ വേഗം നിയന്ത്രിക്കുക ഒരു രീതിയാണ്.
Discussion about this post