സൂററ്റ്: ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ പാകിസ്താനെപ്പോലും ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാമെന്ന് ബാഗേശ്വർ ധാം ട്രസ്റ്റ് മേധാവി ആചാര്യ ധീരേന്ദ്ര ശാസ്ത്രി. ഗുജറാത്തിലെ സൂററ്റിൽ സംഘടിപ്പിച്ച ദിവ്യ ദർബാറിൽ സംസാരിക്കുകയായിരുന്നു ആചാര്യ ധീരേന്ദ്ര ശാസ്ത്രി.
ഗുജറാത്തിലെ ജനങ്ങളിൽ നിന്ന് തനിക്ക് പണമോ പ്രശസ്തിയോ ആവശ്യമില്ല. ഹിന്ദുത്വത്തിന്റെ പേരിൽ ഹിന്ദുക്കളെ ഏകീകരിക്കുകയാണ് തന്റെ ലക്ഷ്യം. ഹിന്ദുക്കൾ ഒരുമിച്ചാൽ ഇന്ത്യയായാലും പാകിസ്താൻ ആയാലും ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ കഴിയും, അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ കഴിയുമോയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആചാര്യയുടെ പരാമർശം സമൂഹമാദ്ധ്യമങ്ങളിലും ചൂടൻ ചർച്ചകൾക്ക് വഴി തുറന്നു.
കേന്ദ്രസർക്കാർ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വ്യക്തമാക്കുന്ന പരമ്പരാഗത ചടങ്ങുകൾ പലതും ഉൾപ്പെടുത്തിയിരുന്നു. ഹൈന്ദവ ചടങ്ങായി മാറിയെന്നും പട്ടാഭിഷേകമാണ് നടത്തിയതെന്നും പ്രതിപക്ഷ കക്ഷികൾ ആരോപണവുമായും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ പ്രതികരണം.
എങ്ങനെയാണ് പാകിസ്താനെ ഹിന്ദുരാഷ്ട്രമായി മാറ്റുകയെന്ന് ചിലർ ചോദിച്ചപ്പോൾ ഒരു വിഭാഗം ആചാര്യ ധീരേന്ദ്രയുടെ പ്രസ്താവന ഏറെക്കുറെ ശരിയാണെന്ന അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്.
Discussion about this post