തിരുവനന്തപുരം: രാജ്യത്തെ ലോകയശസിലേക്ക് കൈപിടിച്ചുയർത്തിയ മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്‌ലജെ. എൻ.ഡി.എ.സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടത്തിയ മാദ്ധ്യമകൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്രസർക്കാരിന്റെ ഓരോ നേട്ടങ്ങളും അവർ അക്കമിട്ട് നിരത്തി. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സന്നിഹിതനായിരുന്നു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികൾ സംസ്ഥാനത്ത് പൂർണ്ണമായും ലഭിക്കുന്നില്ല. ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയിൽ കൈമാറാത്ത സംസ്ഥാനസർക്കാർ നടപടിയാണതിന് തടസ്സമെന്ന് അവർ ചൂണ്ടിക്കാട്ടി.
എംപി.യോ എം.എൽ.എ.യോ പോലും കേരളത്തിൽ നിന്ന് ബി.ജെ.പി.ക്ക് കിട്ടിയില്ലെങ്കിലും വികസനത്തിൽ ഒരു അനീതിയും കേന്ദ്രസർക്കാർ കാണിച്ചിട്ടില്ല. വികസനം തുല്യമായി എല്ലായിടത്തും എത്തണമെന്ന നയം കൊണ്ടാണതെന്നും കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ പറഞ്ഞു. കേന്ദ്രാവഗണനയെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
Discussion about this post