മലപ്പുറം : മദ്ധ്യവയസ്‌കനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു. മലപ്പുറത്തായിരുന്നു സംഭവം. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന(37) നെയാണ് അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ രണ്ടുപേരെ ചെയ്തിരുന്നു. ആലിപ്പറമ്പ് വട്ടപറമ്പ് സോദേശി പീറാലി വീട്ടിൽ ഷബീറലി(37), താഴെക്കോട് ബിടത്തി സോദേശി ജംഷാദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനിൽ നിന്നും രണ്ടുലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനുപുറത്ത് എത്തിയപ്പോഴേക്കും അഞ്ച് പേരടങ്ങിയ സംഘമെത്തി തടഞ്ഞുവെച്ചു. ദൃശ്യങ്ങളും ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
അതേസമയം ഷബാനയുടെ പരാതിയിൽ ആലിപ്പറമ്പ് ബിടാത്തി പുലിക്കതടത്തിൽ മുഹമ്മദ് കുട്ടി(65)യെ എതിർകക്ഷിയാക്കി പെരിന്തൽമണ്ണ പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച്17ന് രാത്രി 10.45 വീട്ടിൽ അതിക്രമിച്ച് കയറി ശരീരത്തിൽ പിടിച്ചുവെന്നാണ് പരാതി.












