കൊച്ചി : രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് പറന്നുയർന്ന് റോമിയോ ഹെലികോപ്ടർ. അമേരിക്കൻ നിർമ്മിത എം.എച്ച് 60 ആർ ഹെലികോപ്ടറാണ് ഐ.എൻ.എസ് വിക്രാന്തിൽ വിജയകരമായി പരീക്ഷിച്ചത്. അന്തരവാഹിനികളേയും പടക്കപ്പലുകളേയും തകർക്കാൻ ശേഷിയുള്ള ഹെലികോപ്ടറാണിത്.
ലോകത്തെ പ്രമുഖമായ മൾട്ടി റോൾ ഹെലികോപ്ടറുകളിലൊന്നാണ് എം.എച്ച് 60 റോമിയോ ഹെലികോപ്ടർ. അന്തർവാഹിനികളേയും പടക്കപ്പലുകളേയും ആക്രമിക്കാൻ തക്ക ശക്തിയുള്ള ഈ ഹെലികോപ്ടറിന് ഉപരിതലത്തിലെ ലക്ഷ്യങ്ങളെയും തവിടു പൊടിയാക്കാനും സാധിക്കും . അന്തർവാഹിനികളുടെ പേടി സ്വപ്നമായ ടോർപിഡോകളും റോമിയോയുടെ സവിശേഷതയാണ്. സബ്മറൈനുകളെ കണ്ടെത്താൻ കഴിയുന്ന സോണാറുകൾ ടോർപിഡോകളെ കൃത്യമായ ലക്ഷ്യത്തിലെത്തിക്കുന്നു. ലോക്ക് ഹീഡ് മാർട്ടിന്റെ സബ്സിഡിയറി കമ്പനിയായ സികോർസ്കിയാണ് ഈ ഹെലികോപ്ടറിന്റെ നിർമ്മാതാക്കൾ.
2019 ൽ ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന വേളയിലാണ് നാവികസേനയ്ക്കായി 24 എം.എച്ച് 60 ആർ സീഹോക്ക് സായുധ ഹെലികോപ്ടറുകൾ വാങ്ങാനുള്ള കരാർ ഒപ്പിട്ടത്.
നേരത്തെ എൽ.സി.എ തേജസിന്റെ നാവിക പതിപ്പും മിഗ് 29 ഉം ഉൾപ്പെടെയുള്ള യുദ്ധ വിമാനങ്ങൾ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് വിജയകരമായി പ്രവർത്തന പരീക്ഷണം നടത്തിയിരുന്നു. മിഗ് 29 ന്റെ രാത്രി ലാൻഡിംഗും വിജയകരമായിരുന്നു.
Discussion about this post