തിരുവനന്തപുരം: യുകെ എയർപോർട്ടിൽ ഒരു സഖാവ് തന്നെ തല്ലിയെന്ന പ്രചാരണത്തിനിടെ സമൂഹമാദ്ധ്യമങ്ങളിലെ വിമർശകരെ ട്രോളി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ. ഒരു കപ്പ മൂടോടെ പിഴുത് അതുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടാണ് ഷാജൻ സ്‌കറിയ മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ചുവെന്ന തരത്തിൽ സൈബർ സഖാക്കൾ നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകിയത്.
മറുനാടൻ കപ്പ കൃഷി തുടങ്ങിയെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം. പിന്നാലെ തന്നെ പ്രമുഖരടക്കം കമന്റുകളുമായി രംഗത്തെത്തി. നല്ല വിളവാണല്ലോ എന്നായിരുന്നു മുരളി തുമ്മാരുകുടിയുടെ കമന്റ്. കമന്റ് ബോക്‌സിൽ ചിരി പടർത്തിയ ചർച്ചകൾക്കും ഷാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയൊരുക്കി.
വെട്ടുകത്തിയുമായി കപ്പ മുറിച്ചിടാൻ നിൽക്കുന്നതായിരുന്നു ചിത്രം. കത്തി താഴെയിട് ഷാജാ, അക്രമം പാടില്ലെന്നും എല്ലാത്തിനും പരിഹാരമുണ്ടെന്നുമാണ് ഒരാളുടെ ഉപദേശം. സൂക്ഷിക്കണം കമ്മികൾ പന്നികളെ ഇറക്കി കളിക്കുമെന്ന് മുന്നറിയിപ്പ് നൽകിയവരും ഉണ്ട്.
ഷാജൻ വിളവെടുപ്പ് തുടങ്ങിയെന്നും കാന്താരി കൂടി ആയാൽ പൊളിക്കുമെന്നും ചിലർ പറയുന്നു. പതിനായിരം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. കള പറിക്കാൻ ഇറങ്ങിയതായിരിക്കുമെന്നും കമന്റുണ്ട്.
കഴിഞ്ഞ ദിവസമാണ് യുകെയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഷാജനെ എയർപോർട്ടിൽ വെച്ച് പ്രവാസിയും മലയാളിയുമായ ഒരാൾ പിന്നാലെയെത്തി തല്ലിയെന്ന വാർത്ത പരന്നത്. എന്നാൽ നാട്ടിൽ തിരിച്ചെത്തിയ ഷാജൻ ഇത് തെറ്റാണെന്നും ഒരു ഫ്രോഡ് സഖാവ് പിന്നാലെയെത്തി തെറിവിളിക്കുകയായിരുന്നുവെന്നും താനാണ് അയാളെ തല്ലിയതെന്നും പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെ ഷാജൻ ഓൺലൈൻ മാദ്ധ്യമപ്രവർത്തനം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് സൈബർ സഖാക്കൾ ആഘോഷവും ട്രോളും തുടങ്ങി. ഇതിന് മറുപടിയായിരുന്നു കപ്പ കൃഷിയുടെ ചിത്രം.
Discussion about this post