കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയിൽ തീപിടുത്തം. മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. പിൻഭാഗത്തെ ജനറൽ കോച്ചിൽ നിന്നാണ് തീ ഉയർന്നത്. രാത്രി ഒന്നരയോടെയാണ് സംഭവം. രാത്രി 11.45ഓടെ ട്രെയിൻ യാത്ര അവസാനിപ്പിച്ചിരുന്നു.
എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനാണ് ഇപ്പോൾ തീ പിടിച്ചത്. തീപിടുത്തമുണ്ടായ ബോഗി പൂർണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് അഗ്നിശമന സേന ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. മറ്റ് ബോഗികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ട്രെയിനിൽ തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമനസേനയുടെ വാഹനങ്ങൾ ഇവിടേക്ക് എത്താൻ തടസ്സമുണ്ടായതും പ്രതിസന്ധിക്ക് കാരണമായി. ഇന്ന് ഉച്ചയ്ക്കാണ് ട്രെയിൻ സർവീസ് നടത്തേണ്ടിയിരുന്നത്.
അതേസമയം തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒരാൾ കാനുമായി ട്രെയിനിന്റെ സമീപത്ത് കൂടി നടന്ന് പോകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
Discussion about this post