ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി കാമ്പസിൽ നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ അഭിപ്രായം പങ്കുവച്ചത്. റഷ്യ-യുക്രെയ്ൻ സംഘർഷം സമാധാന ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് നിർദ്ദേശിച്ച ഇന്ത്യ ഒരു രാജ്യത്തിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. വിഷയത്തിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. ” ഇന്ത്യയ്ക്ക് റഷ്യയുമായി ബന്ധമുണ്ട്. റഷ്യയെ പല കാര്യങ്ങളിലും ഇന്ത്യ ആശ്രയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തന്നെയാണ് എനിക്കും ഉള്ളത്”.
എന്നാൽ എല്ലാക്കാലത്തും ഈ നിലപാടിൽ ഇന്ത്യ ഉറച്ച് നിൽക്കേണ്ടതുണ്ടെന്നും രാഹുൽ പറയുന്നു. ” ഇന്ത്യ വലിയൊരു രാജ്യമാണ്, അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളുമായി ബന്ധം പുലർത്തേണ്ടതായിട്ടുണ്ട്. അതൊരിക്കലും ചെറിയ കാര്യമല്ല. എല്ലാവരുമായും ഒരേ പോലെ ബന്ധം പുലർത്തണം. ഇത്തരത്തിൽ ആളുകൾക്കിടയിലും ബന്ധങ്ങൾ ഉണ്ടാകും. നമുക്ക് ആളുകളുമായുള്ള ബന്ധം വഴി അത് മികച്ച രീതിയിലേക്കെത്തും. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ ഒരു ബാലൻസ് ഉണ്ടാകുമെന്നും” രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യ-ചൈന വിഷയത്തിലും രാഹുൽ നിലപാട് വ്യക്തമാക്കി. ” ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഇപ്പോൾ കഠിനമായ ഘട്ടത്തിലൂടെയാണ് പോകുന്നത്. അടുത്ത അഞ്ച്-പത്ത് വർഷത്തിനിടെ ഇത് ഏത് രീതിയിലേക്ക് പോകുമെന്ന് ഇപ്പോൾ പറയാനാകില്ല. ഇന്ത്യയുടെ പല ഭാഗങ്ങളും ചൈന കൈവശപ്പെടുത്തി. അത് നിസാരമായ കാര്യമല്ല. ഇന്ത്യയെ തള്ളിമാറ്റി ആധിപത്യം സ്ഥാപിക്കാൻ ചൈനയ്ക്ക് കഴിയില്ലെന്നും” രാഹുൽ പറഞ്ഞു.
Discussion about this post