മൂന്നാർ: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ മുന്നിൽപെട്ട് ഭയന്നോടിയ ആൾക്ക് വീണ് പരിക്കേറ്റു. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിന് (49) ആണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വച്ച് കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ആന ചിന്നം വിളിച്ചതോടെ കുമാർ തിരിഞ്ഞോടി. ഇതിനിടെ നിലത്ത് വീണ് തലയ്ക്കും കാലിനും പരിക്കേൽക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ചക്കക്കൊമ്പനെയാണ് താൻ കണ്ടതെന്ന് ഇയാൾ ഉദ്യോഗസ്ഥരോടാണ് വെളിപ്പെടുത്തിയത്. അതേസമയം അരിക്കൊമ്പൻ ഇപ്പോഴും തമിഴ്‌നാട് മേഖലയിൽ തന്നെ തുടരുകയാണ്. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള സംവിധാനങ്ങളെല്ലാം തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിരുന്നു. എന്നാൽ വനമേഖലയിൽ നിന്ന് അതിന് ശേഷം അരിക്കൊമ്പൻ പുറത്തേക്ക് എത്തിയിട്ടില്ല.
ഇന്നലെ രാവിലെ മുതൽ പൂശാനംപെട്ടി മേഖലയിലെ കാട്ടിനുള്ളിലാണ് അരിക്കൊമ്പൻ ഉള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനായി വലിയ തോതിൽ ഉദ്യോഗസ്ഥ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ജനവാസമേഖലയിലേക്ക് എത്തിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ മേഖലയിൽ തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post